തൃശൂർ: ജില്ലാ കളക്ടറായി ചാർജെടുത്ത വി. ആർ. കൃഷ്ണ തേജയുടെ ജില്ലയിലെ ആദ്യത്തെ ഇടപെടൽ ഏറ്റവും പ്രിയപ്പെട്ട കുട്ടികൾക്കുവേണ്ടിത്തന്നെ. ജില്ലയിലെ മലയോര, തീരദേശ മേഖലകളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 15 സ്കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയാണു ജില്ലാ കളക്ടറുടെ ഇടപെടൽ. 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ് റൂമുകളാണ് ഇതുവഴി സ്കൂളുകൾക്കു ലഭിക്കുക.
ജില്ലയിലെ കുട്ടികൾക്കുള്ള ആദ്യ സമ്മാനമെന്ന നിലയിലാണ് ഈ സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കുന്നതെന്നു കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ആദ്യ യോഗത്തിൽ അദ്ദേഹം പറഞ്ഞു. പഠനം കൂടുതൽ എളുപ്പവും രസകരവുമാക്കാൻ ഈ സ്മാർട്ട് ക്ലാസ് റൂമുകൾ വഴി സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളിൽ ജില്ലയിൽ ആദ്യത്തേതാണ് ഇതെന്നും തുടർന്നും ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ ഉദ്ദേശ്യമുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തിയാണു സ്മാർട്ട് റൂമുകൾ ഒരുക്കിയിരിക്കുന്നത്. എത്രയും വേഗം സ്മാർട്ട് ക്ലാസ് റൂമുകൾ ഇൻസ്റ്റാൾ ചെയ്യണമെന്ന് സ്കൂൾ അധികൃതർക്കു ജില്ലാ കളക്ടർ നിർദേ ശം നൽകി.
ഓണ്‍ലൈൻ ക്ലാസുകൾക്കും ക്ലാസുകളുടെ ലൈവ് സ്ട്രീമിംഗിനുമുള്ള സൗകര്യങ്ങൾ അടങ്ങിയതാണു സ്മാർട്ട് ഇന്ററാക്ടീവ് പാനലുകൾ അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇതിൽ ഉള്ളടക്കങ്ങൾ സൂം ചെയ്ത് കാണാനും വൈറ്റ് ബോർഡായി ഉപയോഗിക്കാനും സാധിക്കും.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അസി. കളക്ടർ വി.എം. ജയകൃഷ്ണൻ, എഡിഎം ടി. മുരളി, ഡിഡിഇ ടി.വി. മദനമോഹനൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ, എ.എ. ഗ്ലാഡ്സണ്‍ മനോജ്, ഡിഇഒമാരായ പി. വിജയകുമാരി, എസ്. ഷാജി, പി.കെ. അജിതകുമാരി, എഇഒമാരായ പി.എം. ബാലകൃഷ്ണൻ, പി.ജെ. ബിജു, ഡോ. എം.സി. നിഷ, ബീന ജോസ്, ഷീബ ചാക്കോ, ടി.ബി. രത്നകുമാരി തുടങ്ങിയവരും അധ്യാപകർ, ജീവനക്കാർ എന്നിവരും സംബന്ധിച്ചു. പുതിയ ജില്ലാ കളക്ടർക്കുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സ്വീകരണവും ഇതിന്റെ ഭാഗമായി നടന്നു.