ഇരിങ്ങാലക്കുട: ആരോഗ്യ മേഖലക്ക് നാലുകോടി പത്തുലക്ഷവും കാർഷിക മേഖലക്ക് ഒരു കോടി നാല്പത്തിയേഴ് ലക്ഷവും തൊഴിലുറപ്പ് പദ്ധതിക്ക് ആറരകോടി രൂപയും വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2023- 24 വർഷത്തെ ബ്ജറ്റ്. 1,11,77,39,772 രൂപ വരവും 1,09,16,46,280 രൂപ ചെലവും 2,60,93,492 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 13,05 ,80,000 രൂപ കുടിവെള്ള പദ്ധതികൾക്കായി മാറ്റിവച്ചിട്ടുണ്ട്.
പദ്ധതിയുടെ പൂർത്തീകരണത്തോടെ നഗരസഭയിലെ കുടിവെള്ളക്ഷാമം പൂർണമായും പരിഹരിക്കാൻ കഴിയുമെന്ന് നഗരസഭ വൈസ് ചെയർമാൻ ടി.വി. ചാർളി അവതരിപ്പിച്ച ബജറ്റ് വ്യക്തമാക്കുന്നു. പട്ടണത്തിലെ റോഡുകൾക്കും പുതിയ കെട്ടിടങ്ങൾക്കുമായി ഒൻപതുകോടി രൂപയാണ് മാറ്റി വച്ചിരിക്കുന്നത്. ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ ലക്ഷ്യമാക്കി വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്കായി ഒരുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ മികച്ച നിലയിൽ നടപ്പിലാക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നു. ലൈഫ് പിഎംഎവൈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കായി 398 ലക്ഷം രൂപ ജനറൽ വിഭാഗത്തിനും 352 രൂപ പട്ടികജാതി വിഭാഗത്തിനും നഗരസഭ വകയിരുത്തിയിട്ടുണ്ട്.
അതിദാരിദ്യനിർമാർജന പദ്ധതിയുടെ ഭാഗമായി കണ്ടെത്തിയ 197 അതിദാരിദ്യ്ര കുടുംബങ്ങളെ 2025 ആകുന്നതോടെ അതിദാരിദ്യ്രരുടെ പട്ടികയിൽനിന്നും മോചിതരാക്കുന്ന നടപടികളുടെ ഭാഗമായി 2022-23 സാന്പത്തിക വർഷത്തിൽ പത്തുലക്ഷം രൂപയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ബജറ്റ് എടുത്ത് പറയുന്നുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരെ മുഖ്യധാരയിൽ കൊണ്ട് വരുന്നതിനുള്ള പദ്ധതികൾക്കായി 2,77,28,000 രൂപ വകയിരുത്തിയിട്ടുണ്ട്.
വനിതാ വികസന മേഖലയിൽ 78 ലക്ഷം രൂപയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. വിദ്യാഭ്യാസം-കലാ സംസ്ക്കാരികം മേഖലയിൽ ഒരു കോടി നാല്പതുലക്ഷം രൂപയാണ് ചെലവഴിക്കുക. കുട്ടികളുടെ മേഖലക്ക് 34,00,000 രൂപയും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ പദ്ധതികൾക്കായി 64,00,000 രൂപയും നീക്കിവച്ചിട്ടുണ്ട്. യോഗത്തിൽ ചെയർപേഴ്സണ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു.
കൊരട്ടി പഞ്ചായത്തിൽ മാലിന്യ സംസ്കരണത്തിന് രണ്ടു കോടി
കൊരട്ടി: പശ്ചാത്തല, സേവന മേഖലകൾക്കടക്കം കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള 2023-24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് ഷൈനി ഷാജി അവതരിപ്പിച്ചു. 54,10,07,248 രൂപ വരവും 51,02,76,550 രൂപ ചെലവും 3,07,30,698 രൂപ മിച്ചവും വരുന്ന ബജറ്റിൽ ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ ആവീഷ്കരിച്ചിട്ടുണ്ട്.
ശുദ്ധി കൊരട്ടി എന്ന് നാമകരണം ചെയ്ത പദ്ധതിയിൽ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റിന് രണ്ടുകോടിയും യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാൻ കൊരട്ടി സ്കിൽ ബാങ്കിന് 20 ലക്ഷം രൂപയും സൗരോർജ പദ്ധതിക്കായി നാലുകോടിയും വകയിരുത്തിയിട്ടുണ്ട്.
കൊരട്ടി സ്പോട്സ് ഹബ് പദ്ധതിക്ക് പഞ്ചായത്ത് വിഹിതത്തിനൊപ്പം ഇതര സംവിധാനങ്ങളും ഉപയോഗപ്പെടുത്തി നാലുകോടി നീക്കിവച്ചിട്ടുണ്ട്. സ്ത്രീ സൗഹൃദ ജിംനേഷ്യങ്ങൾ സ്ഥാപിക്കാൻ 40 ലക്ഷം, വഴികണ്ണ് എന്ന പദ്ധതിയിൽ പൊതുഇടങ്ങളിലും പാതയോരങ്ങളിലും സിസിടിവി സ്ഥാപിക്കാൻ 20 ലക്ഷം, വിദ്യാർഥികളുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത പ്രതീക്ഷ അക്കാദമി, കുടിലുകളിലാത്ത കൊരട്ടി, സ്നേഹകൂടാരം പദ്ധതി എന്നിവക്കായി നാലുകോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. പൊതുകുളങ്ങളുടെയും കിണറുകളുടെയും ജലാശയങ്ങളുടെയും സംരക്ഷണത്തിനായി ഉറവ തേടി പദ്ധതിക്ക് 60 ലക്ഷം രൂപയും പട്ടികജാതി ക്ഷേമത്തിന് 20 ലക്ഷം രൂപയും അതിദരിദ്രർക്ക് വിവിധ സഹായങ്ങൾ നൽകുന്നതിന് 20 ലക്ഷവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തെളിനീർ പദ്ധതിക്ക് അഞ്ചുലക്ഷവും കാർബണ് ന്യൂട്രൽ പഞ്ചായത്തിന് രണ്ടുലക്ഷവും വകയിരുത്തിയിട്ടുണ്ട്. കാർഷിക മേഖലയുടെ വളർച്ചക്ക് 20 ലക്ഷവും റോഡുകൾ ആധുനീകരിക്കുന്നതിനും ജലനിർഗമന മാർഗങ്ങൾ നിർമിക്കുന്നതിനും നാലുകോടിയുമാണ് നീക്കിവച്ചിരിക്കുന്നത്.
വയോജന, സ്ത്രീ, ബാല, ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് യാഥാർഥ്യമാക്കാൻ 50 ലക്ഷം രൂപയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. സിഎസ്ആർ, സംസ്ഥാന ഫണ്ട്, കുടുംബശ്രീ ഫണ്ട്, ത്രിതല പഞ്ചായത്ത് ഫണ്ട് എന്നിവയും പഞ്ചായത്തിന്റെ വികസന പ്രക്രിയക്ക് ഉപയോഗപ്പെടുത്തും.
ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷനായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ·ാർ, പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി കെ.വി. ജ്യോതിഷ്കുമാർ, അസി. സെക്രട്ടറി ഉഷാദേവി, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും പങ്കാളികളായി.