തിരുവില്വാമല: പ്രസിദ്ധമായ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ലക്ഷാർച്ചന ആരംഭിച്ചു. ഇന്നലെ വൈകീട്ട് നടന്ന സാംസ്കാരിക സദസ് ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. ഉദയൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ പി. ബിന്ദു, ദേവസ്വം മാനേജർ മനോജ് കെ. നായർ, കെ. ജയപ്രകാശ് കുമാർ, വി.എൻ. രഘുനന്ദനൻ നായർ, സ്മിത സുകുമാരൻ, ടി.എൻ. രാജ്കുമാർ, എം. അരവിന്ദാക്ഷൻ നായർ, കെ.ബാലകൃഷ്ണൻ, രാമദാസ് എന്നിവർ പ്രസംഗിച്ചു.
വിഷ്ണു സഹസ്രനാമം ചൊല്ലി രണ്ട് ശ്രീകോവിലുകളിലും ഭഗവാന്റെ പാദങ്ങളിൽ നേരിട്ട് അർച്ചന നടത്തുന്നത് ഈ ക്ഷേത്രത്തിലെ സവിശേഷതയാണ്. അഷ്ടമി ദിവസമായ 14നു ലക്ഷാർച്ചന സമാപിക്കും. 10നു കളഭാഭിഷേകം 11.30ന് 101 പറ അരിയുടെ പ്രസാദ ഊട്ട് എന്നിവ അഷ്ടമിവിളക്ക് ദിവസം നടക്കും. നവമി വിളക്കു ദിനമായ 15നു ക്ഷേത്രത്തിനകത്ത് നങ്ങ്യാർക്കൂത്ത്, ശീവേലി എഴുന്നള്ളിപ്പ്, ശ്രീവില്വാദ്രിനാഥ സംഗീതോത്സവവും തുടങ്ങും.
പ്രസിദ്ധമായ ദശമി ശീവേലി എഴുന്നള്ളിപ്പ് 16നു രാവിലെ നടക്കും. പെരുവനം കുട്ടൻ മാരാരുടെ മേളവും ചോറ്റാനിക്കര വിജയൻ മാരാരുടെ പഞ്ചവാദ്യവും അകമ്പടിയാകും.
17നാണ് പ്രസിദ്ധമായ തിരുവില്വാമല ഏകാദശി. ഏകാദശി വിളക്കു ദിവസം ദർശനത്തിനായി മുഴുവൻ സമയവും ക്ഷേത്രനടകൾ തുറന്നിടും.
രാവിലെ കുംഭാര സേവകരുടെ വരവ്, പഞ്ചരത്ന കീർത്തനാലാപനം, രാത്രി എഴുന്നള്ളിപ്പ്, വിളക്കാചാരം എന്നിവയുണ്ടാകും. 18നു ദ്വാദശി ഊട്ടോടെ ഏകാദശി ഉത്സവം സമാപിക്കും.