ഇരിങ്ങാലക്കുട: ഓരോ വർഷവും ബജറ്റിൽ മണ്ഡലത്തിന്റെ വികസനത്തിനായി കോടികളുടെ പ്രഖ്യാപനങ്ങൾ നടത്തുന്പോഴും മുൻ വർഷങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികളിൽ പലതും നടപ്പിലാകാതെ കടലാസിലൊതുങ്ങി.
തുടക്കം കുറിക്കുവാൻ പോലും പല പദ്ധതികൾക്കും സാധിച്ചിട്ടില്ല എന്നുള്ളത് ഏറെ ഖേദകരം. ചില പദ്ധതികൾ പാതിവഴിയിലോ അല്ലെങ്കിൽ ഉപേക്ഷിച്ച അവസ്ഥയിലുമാണ്.
മുൻവർഷങ്ങളിലെ ബജറ്റിലെ പല പദ്ധതികളുടെയും തനിയാവർത്തനമാണ് ഇത്തപണത്തെ ബജറ്റിലുള്ളത്. കോന്തിപുലം പാടത്ത് സ്ഥിരം തടയണ നിർമിക്കുവാൻ 12.21 കോടി, പടിയൂർ പൂമംഗലം കോൾ വികസനത്തിന് മൂന്നുകോടി, ഇരിങ്ങാലക്കുട നാടകക്കളരി തിയേറ്റർ സമുച്ചയത്തിനു പത്തു കോടി, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ചുറ്റുമതിൽ (അഞ്ചു കോടി), കിഴുത്താണി ജംഗ്ഷൻ നവീകരണം മനപ്പടി വരെ കാനകെട്ടൽ (ഒരു കോടി), കാട്ടൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം (രണ്ടു കോടി), നന്തി ടൂറിസം പദ്ധതി (പത്തുകോടി), അവുണ്ടർചാൽ പാലം (24 കോടി), കരുവന്നൂർ സൗത്ത് ബണ്ട് റോഡ് (85.35 കോടി), വെള്ളാനി പുളിയംപാടം സമഗ്ര പുനരുധാരണ പദ്ധതി (3.25 കോടി), കഐൽഡിസി കനാൽ ഷണ്മുഖം കനാൽ സംയോജനം (ഇരുപത് കോടി), ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഇഎംആർഐസിടി സ്കാൻ ഉൾപ്പെടെ സ്കാനിംഗ് യൂണിറ്റ് (പതിനഞ്ചു കോടി), ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് പുതിയ കെട്ടിട സമുച്ചയം (പത്തു കോടി), ഇരിങ്ങാലക്കുട -മുരിയാട് -വേളൂക്കര കുടിവെള്ള പദ്ധതി (72 കോടി), ജുഡീഷ്യൽ കോർട്ട് കോംപ്ലക്സ് രണ്ടാംഘട്ട നിർമാണം (67 കോടി), ആളൂർ ഗ്രാമപഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി (അന്പതു കോടി), ആളൂർ ഗവ. കോളജ് (25 കോടി), കാറളം ആലുക്കകടവ് പാലം (16 കോടി), പടിയൂർ പൊരിഞ്ഞനം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചക്കരപ്പാടം പാലം നിർമാണം (ആറു കോടി), ഇരിങ്ങാലക്കുട നഗരസഭ പൂമംഗലം പഞ്ചായത്ത് വേളൂക്കര പഞ്ചായത്ത് എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന കുളത്തുംപടിപാലം (രണ്ടര കോടി), കനോലി കനാൽ വീതിയും ആഴവും കൂട്ടൽ (50 കോടി), കെട്ടുചിറ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം (15 കോടി) എന്നിവ മുൻ വർഷങ്ങളിലെ ബജറ്റിൽ ഉൾപ്പെട്ടിരുന്നതാണ്.
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, കുട്ടംകുളം സമര സ്മാരക നിർമാണത്തിനായി രണ്ടു കോടി, പടിയൂർ പഞ്ചായത്ത് കുത്തുമാക്കൽ ഷട്ടർ നിർമാണം, ആളൂർ പോലീസ് സ്റ്റേഷൻ കെട്ടിട നിർമാണത്തിനായി അഞ്ചു കോടി, ഇരിങ്ങാലക്കുട മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി 10 കോടി എന്നീ പദ്ധതികൾ മുൻ വർഷങ്ങളിൽ ബജറ്റിൽ ഉണ്ടായിരുന്നുവെങ്കിലും തുടർനടപടികൾ ഇല്ലാതതിനാൽ അവസാനിപ്പിച്ച നിലയിലാണ്.
കേരള ഫീഡ്സിന് ഇരുപതു കോടി, നിപ്മറിന് പന്ത്രണ്ടു കോടി, ഉണ്ണായി വാരിയർ കലാനിലയത്തിന് അരക്കോടി, കൊന്പിടിഞ്ഞാമാക്കൽ ജംഗ്ഷൻ വികസനം (50 കോടി), ഇരിങ്ങാലക്കുട ബൈപാസ് റോഡ് ഉയർത്തി കോണ്ക്രീറ്റ് നിർമാണം (അന്പത് കോടി), ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കൽ- ലിഫ്റ്റ് നിർമാണ പ്രവൃത്തികൾ (രണ്ടു കോടി) എന്നിവ മാത്രമാണ് ഇത്തവണത്തെ ബജറ്റിൽ പുതിയതായി വകയിരുത്തിയിട്ടുള്ളത്.