കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയിൽ ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഒരുക്കമായ നൊവേന ഇന്നു ആരംഭിക്കും.
നാല്, അഞ്ച്, ആറ് തീയതികളിലാണ് തിരുനാൾ. ഇന്നു മുതൽ വൈകിട്ട് ആറിന് വിശുദ്ധകുർബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. തിരുക്കർമങ്ങൾക്ക് ഫാ. റോബിൻ വാഴപ്പിള്ളി കാർമികനാകും. തുടർന്നുള്ള ദിവസങ്ങളിൽ ഫാ. അഖിൽ പള്ളിപ്പാടൻ, ഫാ. ജിജോ കണ്ടംകുളത്തി, ഫാ. ജോർജ് മേനാച്ചേരി, ഫാ.അൻസിൽ മൈപ്പാൻ, ഫാ. ജോബി ഇല്ലിമൂട്ടിൽ, ഫാ. വിജുമോൻ ചൂരക്കൽ, ഫാ. ലോറൻസ് തൈക്കാട്ടിൽ എന്നിവർ കാർമികരാവും.
മൂന്നിന് വൈകീട്ട് 5.30ന് വികാരി ഫാ. സെബാസ്റ്റ്യൻ മാടശേരി തിരുനാൾ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ആഘോഷമായ പാട്ടുകുർബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ദിനമായ നാലിന് രാവിലെ ആറിനും ഏഴിനും തിരുസ്വരൂപത്തിൽ അന്പും മുടിയും ചാർത്തൽ, വിശുദ്ധ കുർബാന, നൊവേന, തുടർന്ന് പള്ളിയിൽ നിന്ന് വീടുകളിലേക്ക് അന്പ് എഴുന്നുള്ളിക്കൽ.
വൈകീട്ട് 5ന് ഫാ. ബിനോജ് മുളവരിക്കലിന്റെ കാർമികത്വത്തിൽ തിരുനാൾ പാട്ടുകുർബാന. ഫാ.ജോയ് ചെഞ്ചേരിൽ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ദിനമായ അഞ്ചിന് രാവിലെ ആറിനും 9.30നും വിശുദ്ധ കുർബാന. വൈകിട്ട് 5.30ന് ഫാ. ജിതിൻ വടക്കേലിന്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ഫാ. ജോയ് അയിനിക്കാടൻ വചനസന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണം.
തിരുനാളിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി ജനറൽ കണ്വീനർ ബെന്നി പോൾ വല്ലൂരാൻ, കൈക്കാരന്മാരായ ബിനു മഞ്ഞളി, ജോയി ജോണ്, വൈസ് ചെയർമാൻ ബാബു കണ്ണന്പുഴ എന്നിവർ പറഞ്ഞു.