നാടിനെ കീറിമുറിച്ച് കിടപ്പാടങ്ങൾക്കിടയിലൂടെയാണ് ഇടതു വികസനത്തിന്റെ കെ റെയിൽ ചൂളംവിളി. പദ്ധതിക്കു കേന്ദ്രത്തിന്റെ പൂർണ അനുമതി ഇതുവരെ കിട്ടിയിട്ടില്ല. അതിനുമുന്‍പേയാണ് സർക്കാർ കല്ലിടൽ കോലാഹലങ്ങൾ സൃഷ്ടിച്ചത്. ഇതു ജനങ്ങളുടെ കടുത്ത എതിർപ്പിനും ആശങ്കയ്ക്കും ഇടയാക്കി. കല്ലിടൽ കുറ്റികൾക്കായി കോടികളുടെ നഷ്ടവും സർക്കാരിനുണ്ടായി.
വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും കുറ്റിയിട്ട് കെ റെയിൽ സർവേ തുടങ്ങിയിരുന്നു. മധ്യഭാഗമായ ജില്ലയിൽ പഴഞ്ഞിയിൽ മാത്രമാണു കല്ലിടൽ നടന്നത്. 11 ഇടങ്ങളിൽ കല്ലിട്ടെങ്കിലും ജനങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് നിർത്തിവച്ചു. നിലവിൽ മരവിച്ച നിലയിലാണു പദ്ധതി. പദ്ധതിക്കു കേന്ദ്രം പച്ചക്കൊടി വീശിയാൽ സർവേ നടപടികൾ ആദ്യം തുടങ്ങുക ഒരുപക്ഷേ തൃശൂരായിരിക്കും.
അതുകൊണ്ടുതന്നെ പാത കടന്നുപോകുന്നയിടങ്ങളിലെ ജനങ്ങൾക്ക് ആശങ്ക ഒഴിയുന്നില്ല. തങ്ങളുടെ സ്ഥലത്ത് പുതിയ നിർമിതികൾക്കോ ക്രയവിക്രയങ്ങൾക്കോ സാധ്യമല്ലാത്ത അവസ്ഥയാണ്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി കുറ്റിയിടുന്നിടത്തെല്ലാം ജനങ്ങളുടെ കടുത്ത എതിർപ്പാണ് സർക്കാരിനു നേരിടേണ്ടിവന്നത്. നിശ്ചലാവസ്ഥയിൽ തുടരുന്ന പദ്ധതി ഉപേക്ഷിച്ചെങ്കിൽ സർക്കാർ തുറന്ന് പ്രഖ്യാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. എന്നാലെ സ്ഥലമുടമകൾക്കു നിർമിതികൾക്കോ ക്രയവിക്രയങ്ങളോ സാധ്യമാകൂ.
11 ജില്ലകളിലൂടെ കെ റെയിൽ കടന്നുപോകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സില്‍വര്‍ലൈന്‍ പ്രൊജക്ടിന്റെ ഭാഗമായ സെമി ഹൈസ്പീഡ് കോറിഡോര്‍ പദ്ധതിയാണു കെ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ 529 കിലോമീറ്റർ പുതിയ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ലൈന്‍ നിര്‍മിച്ച് അതിലൂടെ 200 കിലോമീറ്റര്‍ വേഗത്തിൽ സെമി ഹൈസ്പീഡ് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനമാണ് ഒരുക്കുക.
കാസർഗോഡുനിന്ന് തിരുവന്തപുരത്തേക്കു നാലു മണിക്കൂർകൊണ്ട് എത്താമെന്നാണു നേട്ടം. പദ്ധതി 2027ല്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 63,941 കോടി രൂപയാണ് അടങ്കല്‍ തുക. പ്രത്യക്ഷമായും പരോക്ഷമായും അയ്യായിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.
സിൽവർ ലൈൻ റൂട്ട്
ജില്ലയിൽ
അണ്ണല്ലൂര്‍, ആളൂര്‍, കല്ലേറ്റുങ്കര, കല്ലൂര്‍ തെക്കുമുറി, താഴെക്കാട്, കടുപ്പശേരി, മുരിയാട്, ആലത്തൂര്‍, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശേരി, ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, വെങ്ങിണി
ശേരി, കണിമംഗലം, കൂര്‍ക്കഞ്ചേരി, തൃശൂര്‍, പൂങ്കുന്നം, വിയ്യൂര്‍, കുറ്റൂര്‍, പല്ലിശേരി, പേരാമംഗലം, ചൂലിശേരി, കൈപ്പറമ്പ്, ചെമ്മന്‍തട്ടി, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം, അഞ്ഞൂര്, അവണൂര്‍.
സര്‍ക്കാര്‍ പിന്മാറിയിട്ടില്ല:
മന്ത്രി കെ.രാജന്
കെ റെയിൽ പദ്ധതിയിൽനിന്ന് പിറകോട്ടു പോകാൻ സർക്കാരോ സർക്കാരിനു നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ മുന്നണിയോ തീരുമാനിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കലിന് കേന്ദ്ര സർക്കാരിന്റെ പൂര്‍ണ അനുമതി ലഭിക്കണം.
റെയിൽവേ ഇനിയും അനുമതി നൽകിയിട്ടില്ല. അതിനുശേഷമേ കെ റെയിൽ നടപടികൾ ഉണ്ടാകൂ. ഇപ്പോൾ ചുമതലയിലുള്ളവരെ അടിയന്തരമായി നിർവഹിക്കേണ്ട തിരുവനന്തപുരത്തെ റിംഗ് റോഡ് ഭൂമിയേറ്റെടുക്കൽ അടക്കമുള്ള ചുമതലകളിലേക്ക് നിയോഗിക്കുന്നതിനാണു തിരികെ വിളിപ്പിച്ചത്. റെയിൽവേയുടെ അനുമതി ലഭിക്കുന്പോൾ വീണ്ടും ക്രമീകരണം നടത്തും. കെ റെയിൽ ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായുള്ള സാമൂഹികാഘാതപഠനത്തിനായാണു നിലവിൽ ഇവരെ നിയോഗിച്ചിരുന്നത്.
ഉത്തരവ് ഇറക്കുന്നതുവരെ
സമരവുമായി മുന്നോട്ടു പോകും
കെ റെയിൽ പദ്ധതിയിൽനിന്ന് സർക്കാർ പൂർണമായി പിന്മാറിയെന്നു പ്രഖ്യാപിച്ച് ഉത്തരവ് ഇറക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകും.
കല്ലിടൽ തർക്കങ്ങളുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണം. പാത കടന്നുപോകുന്ന റൂട്ടിൽ വീടുകളുടെ കോന്പൗണ്ടിലാണ് കല്ലുകൾ സ്ഥാപിച്ചത്. പദ്ധതിക്ക് കേന്ദ്രത്തിന്റെ പൂർണ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. എന്നിട്ടും കല്ലിടലിനും മറ്റുമായി നൂറു കോടിയോളം രൂപ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചു.
സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങൾ മനസിലാക്കാതെയാണ് കേരളത്തിൽ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്.
ലിന്റോ വരടിയം
സിൽവർ ലൈൻ വിരുദ്ധ സമരസമിതി
സംസ്ഥാന നിർവാഹകസമിതി അംഗം.
ഭൂമി ഉപയോഗിക്കാൻ തടസമില്ലാത്ത ഉത്തരവിറക്കണം
നിർദിഷ്ട പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്ത അന്നമനട ഗ്രാമപഞ്ചായത്തിലെ ആലത്തൂർ, കല്ലൂർ തെക്കുംമുറി, കല്ലൂർ വടക്കുംമുറി വില്ലേജുകളിൽപെട്ട ജനങ്ങൾക്കു സ്വന്തം ഭൂമിയിൽ കെട്ടിടം പണിയാനും കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം അവശ്യങ്ങൾക്കായി ബാങ്ക് വായ്പ ലഭിക്കാനും തടസങ്ങൾ നേരിടുന്നു. ഭൂമി ജനങ്ങൾക്ക് ഉപയോഗിക്കാൻ തടസമില്ലാത്ത വിധം ഉത്തരവിറക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ജന നന്മക്കായി പ്രവർത്തിക്കേണ്ട സർക്കാർ ജനങ്ങളെ ദ്രോഹിക്കുകയാണ്.
അഡ്വ. പോളി ആന്റണി,
കൺവീനർ, കെ റെയിൽ
വിരുദ്ധസമിതി, വെണ്ണൂർ
സർക്കാർ ദുരഭിമാനം വെടിയണം, വിജ്ഞാപനം പിൻവലിക്കണം
ജനകീയ പ്രക്ഷോഭങ്ങൾക്ക് മുമ്പിൽ അടിയറവു വച്ചാണെങ്കിലും പദ്ധതിയിൽനിന്നുള്ള യു ടേൺ സ്വാഗതാർഹം.
പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന കെ റെയിൽ വിശദീകരണം അപഹാസ്യം. ഭൂമി ക്രയവിക്രയം ചെയ്യാൻ സാധിക്കാത്തതും പ്രദേശവാസികൾക്ക് ബാങ്ക് ലോൺ ലഭിക്കാത്തതും വിജ്ഞാപനം നിലനിൽക്കുന്നതിനാലാണ്. ഇതു പിൻവലിക്കണം.
തോമസ് ഐ. കണ്ണത്ത്
മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
കാടുകുറ്റി
പദ്ധതി ഉപേക്ഷിക്കുകയാണ്
വേണ്ടത്, വേവലാതിക്കു മാറ്റമില്ല
കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വീടുകളും കൃഷിയിടങ്ങളും വികലമായ കാഴ്ചപ്പാടുകൾക്കു മുന്നിൽ അടിയറ വയ്ക്കില്ല. പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്. സാങ്കേതികമായി പദ്ധതി മരവിപ്പിച്ചെങ്കിലും പ്രദേശത്തെ ഭൂവുടമകളുടെ വേവലാതികൾക്ക് മാറ്റമില്ല. പദ്ധതിയിൽനിന്ന് പിൻവാങ്ങിയിട്ടില്ലെന്ന് സർക്കാർ പറയുന്നത് പ്രദേശവാസികളുടെ ആശങ്കകൾക്ക് ആക്കം കൂട്ടുന്നു.
ബേബി ആട്ടോക്കാരൻ
കൺവീനർ, കെ റെയിൽ വിരുദ്ധസമിതി,
കാടുകുറ്റി
തെരുവിലേക്കു വിടുന്ന
വികസനം വേണ്ട
ശരിയായ പഠനങ്ങളില്ലാതെ തിരക്കിട്ടു പദ്ധതി നടപ്പാക്കുന്നതിന്റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ട്. കുടിയൊഴിപ്പിച്ച് തെരുവിലേക്കു വിടുന്ന വികസനം വേണ്ട. കെ റെയിൽ പദ്ധതിക്കെതിരെ ജനം ഒറ്റക്കെട്ടാണ്. പ്രളയക്കെടുതി കൂടുതൽ ഏറ്റുവാങ്ങിയ പഞ്ചായത്തെന്ന നിലയിലും പാലിശേരി, കുമ്പിടി, എടയാറ്റൂർ മേഖലകളെ സാരമായി ബാധിക്കുന്നതിനാലും വിഷയത്തിൽനിന്ന് പൂർണമായും പിൻമാറണം.
പി.കെ. സിദ്ദിഖ്
ചെയർമാൻ, കെ റെയിൽ വിരുദ്ധസമിതി,
അന്നമനട, മാള ബ്ലോക്ക് പഞ്ചായത്ത്
മുൻ വൈസ് പ്രസിഡന്റ്്.
പറയാനുള്ളത് സങ്കടങ്ങൾ മാത്രം
പാളയം പറമ്പ്, വൈന്തല മേഖലയിലൂടെയാണ് നിർദിഷ്ട കെ റെയിൽ പദ്ധതി കടന്നുപോകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായതോടെ ജനങ്ങൾക്ക് പങ്കുവക്കാനുള്ളത് ആശങ്കകൾ മാത്രം. പദ്ധതി മരവിപ്പിച്ച സർക്കാർ പിൻവലിച്ച് ഉത്തരവിറക്കി ജനങ്ങളുടെ ഭീതി അകറ്റണം.
കെ.സി. മനോജ്, ജീജ സെബാസ്റ്റ്യൻ,
കാടുകുറ്റി പഞ്ചായത്ത് മെമ്പർമാർ.
കേസുകൾ പിൻവലിക്കാതെ സമരത്തിൽനിന്ന് പിന്നോട്ടില്ല
നടപടിക്രമങ്ങൾ പാലിക്കാതെ അനധികൃതമായി ഭൂമി കൈയേറാൻ വന്നവരെ എതിർത്തതിന്റെ പേരിൽ ക്രിമിനൽ കേസുകളും ജാമ്യമില്ലാ വകുപ്പുകളും ചുമത്തുകയാണ് അഭ്യന്തര വകുപ്പ്.
കല്ലിടലിന് അനുമതി ലഭിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചെങ്കിലും ഇതിനു അതിനു വിരുദ്ധമായ നിലപാടാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ഇല്ലാത്ത ഒരു പദ്ധതിയുടെ പേരുമാത്രമാണ് ഉള്ളത്. ഇതിന്റെ പേരിലാണ് സർക്കാർ കോലാഹലങ്ങൾ ഉണ്ടാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.
പദ്ധതി പിൻവലിച്ച് ഉത്തരവിറക്കാതെ യും കേസുകൾ പിൻവലിക്കാതെ യും സമരത്തിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല. നിലവിലുള്ള റെയിൽവേ വികസനം തകർക്കുന്ന നിർമാണം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് പരാതി കൊടുക്കും. ഉദ്യോഗസ്ഥരെ പിൻവലിച്ചത് ശക്തമായ ചെറുത്തു നിൽപ്പ് സമരത്തിന്റെ വിജയമാണ്.
എ.എം. സുരേഷ്,
ജില്ലാ കൺവീനർ, കെ റെയിൽ
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
ആശങ്കകൾ നിലനിൽക്കുന്നു
കെ റെയിൽ അതിവേഗ സിൽവർ ലൈൻ പദ്ധതി സർക്കാർ നിർത്തലാക്കാൻ തിരുമാനിച്ചുവെങ്കിലും തുടർകാര്യങ്ങളിൽ ആശങ്കകൾ നിലനിൽക്കുന്നു.
ചേർപ്പ് പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ ജനവാസ കേന്ദ്രങ്ങൾക്ക് മുന്നിലൂടെ കടന്നുപോകുന്ന കെ റെയിൽ സിൽവർലൈൻ പദ്ധതി മേഖലയിലെ പൈതൃക കേന്ദ്രങ്ങൾക്കും ഭീഷണിയായിരുന്നു.
പദ്ധതി സർക്കാർ ഉപേക്ഷിച്ചതിൽ ആശ്വാസം. സർക്കാറിന്റെ കെ റെയിൽ സ്വപ്ന പദ്ധതിയുടെ ധാർമിക കടമകൾ ഇപ്പോഴും അവശേഷിക്കുന്ന സാഹചര്യങ്ങൾ ഉണ്ട്.
സി.കെ. ഭരതൻ
മുൻ ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്,
കെ - റെയിൽ വിരുദ്ധസമിതി
ജില്ലാകമ്മിറ്റി അംഗം.