കള്ളനോട്ടുമായി പിടിയിലായ ബംഗ്ലാദേശ് സ്വദേശി 18 വർഷമായി ഇന്ത്യയിൽത്തന്നെ
1537244
Friday, March 28, 2025 3:51 AM IST
ആലുവ: കള്ളനോട്ടുമായി പെരുമ്പാവൂരിൽ നിന്നു പിടികൂടിയ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ 18 വർഷമായി ഇന്ത്യയിൽ താമസിക്കുന്നതായി കണ്ടെത്തിയെന്ന് റൂറൽ ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയിൽ നിന്നും വിവരങ്ങൾ ലഭിച്ചത്.
അനധികൃതമായി താമസിച്ചിരുന്ന സലിം മണ്ഡലിന്റെ അമ്മ റൊജീന(52)യും അറസ്റ്റിലായിട്ടുണ്ട്. ബംഗാളിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ടും ആധാർ കാർഡും സംഘടിപ്പിച്ചത്. പാസ്പോർട്ടിൽ ബംഗ്ലാദേശ് വീസയും പതിപ്പിച്ചിരുന്നു. ഇതുപയോഗിച്ചാണ് പ്രധാനമായും പ്രതി ബംഗ്ലാദേശിൽ പോയി വന്നിരുന്നത്.
ഇന്ത്യയിൽ നിന്നും മോഷ്ടിക്കുന്ന ലാപ്ടോപ്പ്, മൊബൈൽ എന്നിവ ബംഗ്ലാദേശിലാണ് വിറ്റിരുന്നത്. ഐഎംഇഐ നമ്പർ ഉപയോഗിച്ച് മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാതിരിക്കാനുള്ള മാർഗം കൂടിയായിരുന്നു അത്.
ഒരു മൊബൈൽ ഫോണിന് 40,000 രുപ വരെ ലഭിക്കും. കള്ളനോട്ടാണ് പകരം കൈമാറുക. ഇത്തരത്തിൽ ലഭിച്ച 17 അഞ്ഞൂറിന്റെ നോട്ടുകളാണ് റൂറൽ ജില്ലാ പോലീസും, ആലപ്പുഴ റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. മാവേലി എക്സ്പ്രസിൽ ലാപ്ടോപ് ബാഗ് മോഷ്ടിച്ച സംഭവത്തിലാണ് സലിം പിടിയിലായത്. നിരവധി വ്യാജനോട്ടുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ടടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചിട്ടുണ്ട്.
അമ്പതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അവിടെ നിന്ന് ബംഗ്ലാദേശിൽ അച്ചടിക്കുന്ന വ്യാജനോട്ടുമായി ഇന്ത്യയിലെത്തും. പെരുമ്പാവൂർ ഭാഗത്ത് വിവിധ കേസുകളിൽ പിടിയിലാകുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ ഇയാൾ ജാമ്യത്തിലെടുത്തിട്ടുമുണ്ട്.
ഒരു ബലാത്സംഗ കേസിൽ നേരത്തെ സലിമിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഇവിടെ സഹായം ചെയ്തു നൽകിയവർ നിരീക്ഷണത്തിലാണെന്നും പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എഎസ്പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർ പി.എം. റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.