വ്യവസായ മന്ത്രി എന്ന് മുതലാണ് വികസനത്തിന്റെ വക്താവായതെന്ന് മുഹമ്മദ് ഷിയാസ്
1515011
Monday, February 17, 2025 4:21 AM IST
കൊച്ചി: വിദ്യാര്‍ഥി കാലഘട്ടം മുതല്‍ വ്യവസായ മന്ത്രിയാകും വരെ സമസ്ത മേഖലയെയും പിന്നോട്ടടിച്ച് കേരളത്തിന്റെ വികസനത്തിന് തടസം നിന്നിട്ടുള്ള വ്യവസായ മന്ത്രി പി. രാജീവ് എന്ന് മുതലാണ് വികസനത്തിന്റെ വക്താവായതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
കൊച്ചി മെട്രോയും സീ പ്ലെയ്ന്‍ പദ്ധതിക്കും സ്വാശ്രയ കോളജുകള്ക്കുമെതിരെയും ഗെയ്ൽ പദ്ധതിക്കെതിരായുമൊക്കെ സമരം ചെയ്തയാളാണ് രാജീവ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുപോലും അവകാശങ്ങള്‍ക്കായി സമരം ചെയ്യേണ്ട ഗതികേടാണ്. വ്യാജ കണക്കുകളാണ് മന്ത്രി പ്രചരിപ്പിക്കുന്നത്.
കേരളത്തിന്റെ വ്യവസായരംഗത്ത് ഇപ്പോഴും വികസന മുരടിപ്പും ചുവപ്പുനാടയുമാണ്. കൊട്ടിഘോഷിച്ച് തുറക്കുന്ന സ്ഥാപനങ്ങളെല്ലാം മാസങ്ങള്‍ക്കുള്ളില്‍ പൂട്ടി പോവുകയാണ്. സര്‍ക്കാര്‍ ഒരു സഹായവും നല്‍കുന്നില്ല. കുറച്ച് കോണ്‍ക്ലേവുകള്‍ നടത്തി ഇടനിലക്കാര്‍ പണമുണ്ടാക്കുന്നതല്ലാതെ കേരളത്തില്‍ പുതിയ പദ്ധതികള്‍ ഒന്നും വരുന്നില്ല. ഒരു സംരംഭകനും ധൈര്യത്തോടെ കേരളത്തിലേക്ക് വരാവുന്ന സാഹചര്യമില്ല.
എല്ലാ കാലത്തും എല്ലാത്തിനെയും എതിര്‍ത്ത് ഒരു തലമുറയെ മുഴുവന്‍ വഞ്ചിച്ചവര്‍ ഇപ്പോള്‍ വികസനമെന്ന് പറയുന്നതിന്റെ പൊള്ളത്തരം ജനങ്ങള്‍ മനസിലാക്കുമെന്നും ഷിയാസ് പറഞ്ഞു.