ഓപ്പറേഷൻ ക്ലീൻ : അനധികൃതമായി താമസിച്ച മൂന്ന് ബംഗ്ലാദേശികൾ കൂടി പിടിയിൽ
1508238
Saturday, January 25, 2025 4:00 AM IST
ആലുവ: ബംഗ്ലാദേശികൾ അനധികൃതമായി താമസിക്കുന്നത് കണ്ടെത്താനായി റൂറൽ ജില്ലയിൽ ആരംഭിച്ച ഓപ്പറേഷൻ ക്ലീൻ പരിശോധനയിൽ മൂന്നു ബംഗ്ലാദേശികൾ കൂടി പിടിയിലായി. എടത്തലയിൽ നിന്നു ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട സ്വദേശികളായ മുഹമ്മദ് ലിട്ടൻ അ(30), മുഹമ്മദ് ബപ്പിഷോ(28) എന്നിവരും പെരുമ്പാവൂരിൽ നിന്ന് മുഷ്ക്കുണ്ടി ഡോളാർ പട സ്വദേശി മുഹമ്മദ് അമീൻ ഉദ്ദീ(35)നെയുമാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇതോടെ ഈ മാസം റൂറൽ ജില്ലയിൽ പോലീസ് പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം അഞ്ചായി. മുഹമ്മദ് അമീൻ ഉദ്ദീൻ കഴിഞ്ഞ എട്ടുവർഷമായി ഇന്ത്യയിലുണ്ട്. ലിട്ടൻ അലി ഇന്ത്യയിലെത്തിയിട്ട് രണ്ടു വർഷവും, ബപ്പിഷോ എട്ടു മാസവുമായി. ബംഗ്ലാദേശിൽ നിന്നു അതിർത്തി വഴി നുഴഞ്ഞു കയറി പശ്ചിമ ബംഗാളിലെത്തിയാണ് ഏജന്റ് വഴി ആധാർ, പാൻകാർഡുകൾ സ്വന്തമാക്കിയത്. അവിടെ നിന്ന് മുംബൈയിലേക്ക് തിരിച്ചു. കുറച്ചുനാൾ അവിടെ തങ്ങിയ ശേഷം ബംഗളൂരുവിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്തു. തുടർന്നാണ് കേരളത്തിലേക്കു വന്നത്.
എടത്തലയിൽ നിന്നു പിടികൂടിയ രണ്ടുപേർ കോളജിന് സമീപമാണ് താമസിച്ചിരുന്നത്. പെരുമ്പാവൂരിലെ ബംഗാൾ കോളനിയിൽ നിന്നുമാണ് ഒരാളെ പിടികൂടിയത്. ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഇവരെ ശാസ്ത്രീയമായി ചോദ്യം ചെയ്തു. തുടർന്നാണ് ഇവർ ബംഗ്ലാദേശികളാണെന്ന് സമ്മതിച്ചത്.
പെരുമ്പാവൂരിൽ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ ബംഗ്ലാദേശികൾ അറസ്റ്റിലാകുന്നത്. ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ് , റിൻസ് എം. തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.