പശ്ചിമ കൊച്ചിയിൽ കുടിവെള്ളക്ഷാമം രൂക്ഷം : പ്രതിഷേധവുമായി കൗൺസിലർമാർ; പോലീസ് അറസ്റ്റു ചെയ്തു നീക്കി
1507947
Friday, January 24, 2025 4:27 AM IST
തോപ്പുംപടി : കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കരുവേലിപ്പടി വാട്ടർ അഥോറിറ്റി ഓഫീസ് ഉപരോധിച്ച കൗൺസിലർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കൗൺസിലർമാരായ സി.എൻ. രഞ്ജിത്ത് മാസ്റ്റർ, അഭിലാഷ് തോപ്പിൽ, ലൈല ദാസ്, ജീജ ടെൻസൻ എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ വാട്ടർ അഥോറിറ്റി ഓഫീസിനു മുമ്പിൽ പായ വിരിച്ചിരുന്ന് ഉപരോധിച്ചത്.
പെരുമ്പടപ്പിൽ എം.എ. മാത്യു റോഡ് , കോവളം, എസ്.എൻ. റോഡ്, വൈലോപ്പിള്ളി റോഡ്, 14-ാം ഡിവിഷനിൽ സർഗവേദി ലൈൻ, പൊക്കണാമുറി ലൈൻ, തങ്ങൾ നഗർ 15-ാം ഡിവിഷനിൽ കാതറിൻ കോൺവെന്റ് , ഡംസി പറമ്പ്, മാസ്റ്റർ ഷിപ്പ് യാർഡ്, കണ്ണേങ്ങാട്ട്, പാലമുറ്റം റോഡ്, 16-ാം ഡിവിഷനിൽ മനേഴത്ത് പറമ്പ് ലൈൻ, തോപ്പുംപടി ഇഎസ്ഐ റോഡ് എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം.
കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശത്തെ നാട്ടുകാരും കൗൺസിലന്മാരോടൊപ്പം വാട്ടർ അഥോറിറ്റി ഓഫീസിൽ എത്തിയിരുന്നു. കൗൺസിലർമാർ എത്തി രണ്ട് മണിക്കൂർ കാത്തിരുന്നിട്ടും വിഷയം കേൾക്കാൻ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്താതിരുന്നത് ബഹളത്തിനിടയാക്കി. ഇതിനെ തുടർന്നാണ് പ്രതിഷേധം ഓഫീസ് ഉപരോധത്തിലേക്ക് നീങ്ങിയത്.
ഉപരോധം കനത്തതോടെ പോലീസ് കൗൺസിലർമാരെയും നാട്ടുകാരെയും അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ കൗൺസിലർമാരെ ഫോണിൽ ബന്ധപ്പെട്ടു, തുടർന്ന് അസി. എൻജിനീയർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് ഉറപ്പ് നൽകി. പോലീസ് അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പലയിടത്തും പൈപ്പിലൂടെ ഉപ്പു വെള്ളവും, ചെളിവെള്ളവുമാണ് വരുന്നത്, ഇത് നന്നാക്കുവാൻ വാട്ടർ അഥോറിട്ടി ഒന്നും ചെയ്യുന്നില്ലെന്ന് കൗൺസിലർമാർ പറഞ്ഞു. അഴുക്ക് കലർന്ന വെള്ളം കുടിച്ചതിനാൽ കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായതായി ജീജ ടെൻസൻ, രഞ്ജിത് മാസ്റ്റർ എന്നിവർ പറഞ്ഞു. ഉപരോധത്തിന് തമ്പി സുബ്രഹ്മണ്യൻ, വി.എ. ആഷിക്ക്, കെ. ടി. സിറാജ്, മധു വാർമയിൽ, ഡേവിഡ് ലിസൻ, എ.ജെ. ജെയിംസ്, റഫീക്ക് എമ്പക്ക് എന്നിവർ നേതൃത്വം നൽകി.