ഭവന നിർമാണ പദ്ധതിയിൽ പണം തട്ടി : മുൻ പട്ടികജാതി വികസന ഓഫീസർക്ക് കഠിനതടവും പിഴയും
1453195
Saturday, September 14, 2024 3:12 AM IST
മൂവാറ്റുപുഴ: പട്ടികജാതിക്കാർക്കുള്ള ഭവന നിർമാണ പദ്ധതിയിൽ നിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് 11.90 ലക്ഷം തട്ടിയെടുത്ത കേസിൽ മുൻ പട്ടികജാതി വികസന ഓഫിസർക്ക് വിവിധ വകുപ്പുകളിലായി ഏഴു വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ദേവികുളം മുൻ പട്ടികജാതി ഓഫിസർ ഡി.പി. ക്രിസ്റ്റഫർ രാജി(74)നെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്.
മറയൂർ വില്ലേജിലെ കോച്ചാരം പ്രദേശത്ത് ഭവനരഹിതരായിട്ടുള്ള 34 പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് ദേവികുളം പട്ടികജാതി ഓഫിസിൽ നിന്ന് വീടു നിർമിക്കുന്നതിന് അനുവദിച്ച ഫണ്ടിൽ നിന്നാണു പണം തട്ടിയത്. വീടു നിർമിക്കാൻ പണം നൽകിയതായുള്ള വ്യാജ രേഖകൾ തയാറാക്കിയാണു ക്രമക്കേട് നടത്തിയത്. അർഹരായ ഭൂരിഭാഗം പേർക്കും തുക ലഭിച്ചില്ല.
ഇതേത്തുടർന്നു നൽകിയ പരാതിയിൽ ഇടുക്കി വിജിലൻസ് 2006ൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. 18 വർഷങ്ങൾക്കു ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
അഴിമതി നിരോധ നിയമത്തിലെ 13 (2) സെക്ഷൻ പ്രകാരം മൂന്നുവർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും 409 ഐപിസി പ്രകാരം മൂന്നുവർഷം കഠിന തടവും 15 ലക്ഷം രൂപ പിഴയും 465 ഐപിസി പ്രകാരം ഒരു വർഷം കഠിന തടവിനുമാണ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.