കോർമലയിലെ അഞ്ചുകുടുംബങ്ങളോട് മാറിത്താമസിക്കാൻ നിർദേശം; കനത്ത മഴ, മണ്ണിടിച്ചിൽ ഭീഷണി
1437009
Thursday, July 18, 2024 6:45 AM IST
മൂവാറ്റുപുഴ: മഴ കനത്ത സാഹചര്യത്തിൽ കോർമലയിലെ അഞ്ചു കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന നഗരത്തിലെ വെള്ളൂർകുന്നം കോർമലയിലെ അഞ്ചു കുടുംബങ്ങളോട് തല്കാലം മാറിത്താമസിക്കാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നൽകി. മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ റവന്യൂ വിഭാഗം നടപടി ആരംഭിച്ചു.
നോട്ടീസ് കിട്ടിയെങ്കിലും പലകുടുംബങ്ങളും മാറാൻ തയാറായിട്ടില്ല. മഴ ശക്തി പ്രാപിക്കുകയും മണ്ണിടിച്ചിൽ സാധ്യത വർധിക്കുകയും ചെയ്താൽ പോലീസ് സഹായത്തോടെ ഇവരെ ഒഴിപ്പിക്കാനാണ് തീരുമാനം . 2015 ജൂലൈ അഞ്ചിന് കനത്ത മഴയിലാണ് നഗര മധ്യത്തിലെ കോർമലക്കുന്ന് ഇടിഞ്ഞു എംസി റോഡിൽ പതിച്ചത്. ഇവിടെ ഇപ്പോഴും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. എംസി റോഡിന് സമാന്തരമായി ഐടിആര്‍ ജംഗ്ഷന് മുതല്‍ എന്‍എസ്എസ് കവലവരെ ഒരു കിലോമീറ്ററോളം ദൂരത്തില്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്നതാണ് കോർമല കുന്ന്.
മഴ ശക്തമാകുന്നതോടെ ഇടയ്ക്കിടെ ചെറിയ തോതില്‍ ഇടിഞ്ഞുകൊണ്ടിരിക്കുന്ന കോര്‍മലയിലെ മണ്ണിടിച്ചില്‍ മഴ കനക്കുന്നതോടെ രൂക്ഷമാകുമെന്നാണ് ഭീതി. ചെറിയതോതില്‍ മണ്ണിടിയുന്ന മല സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പലവട്ടം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു റവന്യൂ, ജല അഥോറിറ്റി, ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് തയാറാക്കിയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടികളായിട്ടില്ല.
കോര്‍മലയ്ക്ക് ഉടന്‍ സംരക്ഷണഭിത്തി നിര്‍മിക്കുമെന്നും മലമുകളില്‍ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും കണ്ടെത്തി നല്‍കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ ഇപ്പോഴും കോര്മലയില്ത്തന്നെ കഴിയുകയാണ്.
കുന്നിന്റെ ഒരുഭാഗം നൂറടിയിലേറെ ഉയരത്തില്‍ നിന്നിടിഞ്ഞ് എംസി റോഡിലേക്ക് പതിക്കുകയായിരുന്നു. ആള്‍ത്താമസമില്ലാത്ത ബഹുനില മന്ദിരമടക്കം മണ്ണിനടിയില്‍പ്പെട്ട് നശിച്ചിരുന്നു. ആളയപായമുണ്ടായില്ല.
വിദഗ്ദ്ധസംഘത്തിന്റെ പരിശോധയില്‍ നിലവില്‍ മല അപകടാവസ്ഥയിലല്ലെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാര്‍ ഭീതിയിലാണ്. കോര്‍മലയിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ജല അഥോറിറ്റിയുടെ കുടിവെള്ള ടാങ്കും ഐബിയുമടക്കം സ്ഥിതിചെയ്യുന്നത് മലയുടെ മുകളിലാണ്.