സിഗ്നൽ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
പനങ്ങാട്: ദേശീയപാതയില്‍ മാടവന ജംഗ്ഷനില്‍ അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സിഗ്നൽ പോസ്റ്റില്‍ ഇടിച്ചുമറിഞ്ഞ് ബസിനടയില്‍പ്പെട്ട ബൈക്ക് യാത്രികന് ദാരുണാന്ത്യം. വാഗമണ്‍ കോട്ടമല മണിയാംമ്പറമ്പില് വീട്ടില്‍ ജിജോ സെബാസ്റ്റ്യന്‍ (33) ആണ് മരിച്ചത്. അപകടത്തില്‍ ഏഴു സ്ത്രീകള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്കേറ്റു.
34 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ബംഗളുരുവില്‍ നിന്ന് തിരുവനന്തപുരം വര്‍ക്കലയിലേക്ക് സര്‍വീസ് നടത്തിയ കല്ലട ബസാണ് രാവിലെ 10.10ന് അപകടത്തില്‍പ്പെട്ടത്. വൈറ്റില ഭാഗത്തു നിന്ന് അമിത വേഗതയിലെത്തിയ ബസ് സിഗ്നല്‍ ജംഗ്ഷനിലെത്തിയപ്പോള് ചുവപ്പ് സിഗ്നല്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് സഡന്‍ ബ്രേക്കിട്ട് നിര്‍ത്താന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ച് ഇടതുവശത്തുണ്ടായിരുന്ന ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു.
സംഭവത്തില്‍ ബസ് ഡ്രൈവര്‍ തമിഴ്നാട് തെങ്കാശി സ്വദേശി പാല്പാണ്ടിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. അപകടം സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പും വിശദമായ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗത തടസം നേരിട്ടു.
ബസിന്റെ മുന്‍വശത്തെ ചില്ലുകള്‍ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തിറക്കിയശേഷം, ജിജോയെ രക്ഷിക്കാന്‍ ക്രെയിനെത്തിച്ച് വാഹനം ഉയര്‍ത്തേണ്ടിവന്നു. ഇരുപതുമിനിട്ടിലധികം ബസിനിടയില്‍ കടുങ്ങിയ ഇയാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊല്ലം സ്വദേശികളായ അഞ്ജലി (44), ലിസ(42), അങ്കിത(15), അശ്വിന്(18), ആലപ്പുഴ സ്വദേശികളായ ഏലിയാസ് (39), അനന്ദു(27), ആതിര(26), ചന്ദ്രന്‍പിള്ള(60), മാവേലിക്കര സ്വദേശിനി ശോഭ(52), പത്തനംതിട്ട സ്വദേശി സുധാമണി (56), കണ്ണൂര്‍ സ്വദേശിനി ആര്യ(24), ഉത്തരേന്ത്യന്‍ സ്വദേശി രവികുമാര്‍ ഷാ (34) എന്നിവരാണ് പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
വൈറ്റിലയില്‍ യാത്രക്കാരെ ഇറക്കി യാത്രതുടരുന്നതിനിടെയായിരുന്നു അപകടം. സിഗ്നല്‍ ജംഗ്ഷനില്‍ ബസ് എത്തിയപ്പോള്‍ ഓറഞ്ച് സിഗ്നല്‍ തെളിഞ്ഞെങ്കിലും, ജംഗ്ഷന് കടന്നുപോകാമെന്ന കണക്കൂട്ടലിലായിരുന്നു ഡ്രൈവര്‍. പെട്ടെന്ന് ചുവപ്പ് സിഗ്നല്‍ വീണതോടെ ബസ് സഡന്‍ ബ്രേക്കിട്ടു.
മഴപെയ്ത് റോഡില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ബസിന്റെ നിയന്ത്രണംവിട്ടു. അതേവേഗത്തില്‍ മുന്നോട്ട് നീങ്ങിയ ബസിന്റെ വലതുഭാഗത്തെ ചക്രം മീഡിയനില്‍ തട്ടിയശേഷം സിഗ്നല്പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്‍വശം ഉയര്ന്നുപൊങ്ങിയശേഷം ബസ് റോഡിന് കൂറുകെയായി മറിയുകയുമായിരുന്നു. ഇതോടെയാണ് അതേദിശയില്‍ ബൈക്കില്‍ വരികയായിരുന്ന ജിജോയുടെ മുകളിലേക്ക് ബസ് മറിഞ്ഞത്. നാട്ടുകാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
മരിച്ച ജിജോ എറണാകുളം ജയലക്ഷ്മി സില്‍ക്സിലെ അക്കൗണ്ടന്റാണ്. ജിജോയും ഭാര്യ റിയയും എറണാകുളത്തെ റിയയുടെ വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും അഞ്ചുമാസം പ്രായമുള്ള മകൾ എലോറ ഏറ ജിജോയും വയലാറിലെ റിയയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. ജിജോ ഇവരുടെ അടുത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിരുന്നു.
ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വാഗമണ്ണിലേക്ക് കൊണ്ടുപോകും. സംസ്കാരം ഇന്ന് നടക്കും.
അപകടം ബസ് ഡ്രൈവറുടെ അശ്രദ്ധമൂലമെന്ന് ദൃക്സാക്ഷികള്‍
കൊച്ചി: ദേശീയപാതയില്‍ മാടവന സിഗ്നല്‍ ജംഗ്ഷനില്‍ അന്തര്‍സംസ്ഥാന സ്വകാര്യ സര്‍വീസ് ബസ് മറിഞ്ഞ് ബൈക്ക് യാത്രികന് മരിക്കാനിടയായ സംഭവം ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ദൃക്സാക്ഷികള്‍.
ബസ് സിഗ്നല്‍ മറികടക്കാനുള്ള ശ്രമത്തിനിടെ മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നു. സംഭവസമയം ചെറിയ മഴയുണ്ടായിരുന്നു. പെട്ടന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ നനഞ്ഞ റോഡില്‍നിന്ന് തെന്നിമാറിയതാകാം ബസ് മറിയാന്‍ കാരണമായതെന്നും അപകടം കണ്ടുനിന്നവര്‍ പറഞ്ഞു.
പതിവാകുന്ന അപകടങ്ങള്‍; പരിഹാരം കാണാന്‍ എംവിഡി
കൊച്ചി: മാടവന ജംഗ്ഷനില്‍ ബൈക്ക് യാത്രികന് മരിക്കാനിടയായ അപകടത്തിന് പിന്നാലെ പ്രദേശത്ത് നടക്കുന്ന അപകടങ്ങളുടെ കാരണം കണ്ടെത്തി പ്രശ്നപരിഹാരം കാണാന്‍ മോട്ടോവാഹന വകുപ്പ് ഒരുങ്ങുന്നു.
പ്രദേശത്ത് സാമനരീതിയിലടക്കം അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയതോടൊണ് എംവിഡി പ്രശ്നപരിഹാരം തേടാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നാട്ടുകാരില്‍ നിന്നും വിവരശേഖരണം നടത്തി. ബസ് അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തിയ ശേഷമാകും ബസ് ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരെ എംവിഡി നടപടി സ്വീകരിക്കുക.
ബസിന്റെ ടയറുകള്‍ മോശമായിരുന്നോ, സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും. തുടര്‍ന്ന് സമഗ്രറിപ്പോര്‍ട്ട് തയാറാക്കി വകുപ്പ് മേധാവിക്ക് കൈമാറും.