വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച രണ്ടു പേർ മുംബൈയിൽ പിടിയിൽ
1429919
Monday, June 17, 2024 4:49 AM IST
വൈപ്പിൻ: പള്ളത്താംകുളങ്ങരയിൽ വനിതാ ഓട്ടോ ഡ്രൈവറെ രാത്രിയിൽ ആക്രമിച്ച സംഭവത്തിൽ ഒളിവിൽ പോയ ക്വട്ടേഷൻ സംഘത്തിലെ രണ്ടു പേരെ ഞാറക്കൽ പോലീസ് മുംബൈയിൽനിന്ന് കസ്റ്റഡിയിലെടുത്തു.
ക്രൂരമർദനത്തിനിരയായ ഓട്ടോ ഡ്രൈവർ കുഴുപ്പിള്ളി തച്ചാട്ടുതറ ജയ(47)യെ സംഭവ ദിവസം ഓട്ടം വിളിച്ച് കൊണ്ടു പോയി കുഴുപ്പിള്ളി ബീച്ചിലിട്ട് മർദിച്ച മൂന്നംഗ സംഘത്തിലെ രണ്ടുപേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇവർക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിനു ശേഷം ഗോവയിലേക്കും അവിടെ നിന്ന് മുംബയിലേക്കും കടന്ന ഇവരെ ഞാറക്കൽ പോലീസ് പിന്തുടർന്നെത്തിയാണ് പിടികൂടിയത്.
പ്രതികളുമായി പോലീസ് സംഘം ഇന്നലെ കേരളത്തിലേക്ക് തിരിച്ചു. അതേസമയം ക്വട്ടേഷന്റെ സൂത്രധാരനും ജയയുടെ അമ്മായിയുടെ മകൾ പ്രിയങ്കയുടെ ഭർത്താവുമായ സജീഷും , ക്വട്ടേഷൻ സംഘത്തിലെ മറ്റൊരാളും ഇപ്പോഴും ഒളിവിലാണ്.
കേസിൽ ഗുഢാലോചനക്കുറ്റത്തിന് പ്രിയങ്കയേയും, സജീഷിന്റെ കൂടെ ജോലി നോക്കുന്ന നായരമ്പലം സ്വദേശി വിധുൻ ദേവിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഗുരുതരമായി പരിക്കേറ്റ ജയ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. മുനമ്പം ഡിവൈഎസ്പി എൻ.എസ്. സലീഷിന്റെ നേതൃത്വത്തിൽ ഞാറക്കൽ സിഐ സുനിൽ തോമസും സംഘവുമാണ് കേസന്വേഷിക്കുന്നത്.