സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ്: മൂന്നു പേർ റിമാൻഡിൽ
1429917
Monday, June 17, 2024 4:49 AM IST
വടക്കേക്കര: സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ മൂന്ന് പേരെ മുനമ്പത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ചെറായി തൃക്കടപ്പള്ളി കല്ലൂർ വീട്ടിൽ ജിതിൻ (35), പുത്തൻപുരയ്ക്കൽ ജിജു (43), കടുവങ്കൽ വീട്ടിൽ ഹരിശങ്കർ (26) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്.
മർദനമേറ്റ 16കാരനായ വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ ഒരു വിദ്യാർഥിനിയോട് പ്രണയാഭ്യർഥന നടത്തുകയും പെൺകുട്ടി നിരസിക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥിനിയെക്കുറിച്ച് ക്ലാസിലെ മറ്റൊരു കുട്ടിയോട് മോശമായി പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ സ്കൂളിൽ പരാതിയുമായെത്തി. ഇരു വിദ്യാർഥികളുടെയും വീട്ടുകാരുടെ സാന്നിധ്യത്തിൽ ചർച്ച നടന്നെങ്കിലും തീരുമാനമുണ്ടായില്ല.
സ്കൂൾ അച്ചടക്ക സമിതിയുടെ മുമ്പാകെ ചൊവ്വാഴ്ച വിഷയം പരിഗണിക്കാനിരിക്കേയാണ് വിദ്യാർഥിയെ ശനിയാഴ്ച പകൽ തട്ടിക്കൊണ്ടുപോയത്. പ്രതികൾ കാറുമായി പറയകാട് ഭാഗത്തു വന്നശേഷം വിദ്യാർഥിയെ ഫോണിൽ വിളിച്ച് അവിടേക്ക് വരണമെന്ന് ആവശ്യപ്പെടുകയും വന്നില്ലെങ്കിൽ വീട്ടിൽ കയറി ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
പറയകാട് ഭാഗത്തെത്തിയ വിദ്യാർഥിയെ മൂന്നു പ്രതികളും ചേർന്ന് ബലമായി കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി. കാറിൽ വച്ചു വിദ്യാർഥിയുടെ കരണത്തടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. സ്കൂളിൽ നിന്നു ടിസി വാങ്ങി മറ്റൊരിടത്തേക്ക് പോകണമെന്നും ആവശ്യപ്പെട്ടു.
പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മുനമ്പത്തു നിന്നാണ് മൂവരെയും പിടികൂടിയത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ കെ.ആർ. ബിജു, എസ്ഐമാരായ പി.കെ. വിനോദ്, വി.എം. റസാഖ്, ടി.എസ്. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.