റേവ് പാര്‍ട്ടികള്‍ കൊഴുപ്പിക്കാന്‍ ഓറഞ്ച് ലൈന്‍ ഹെറോയിന്‍: കബൂത്തര്‍ സേട്ടും ബംഗാളി ബീവിയും പിടിയില്‍
1429916
Monday, June 17, 2024 4:49 AM IST
കൊച്ചി: സംസ്ഥാനത്തേക്ക് ഉത്തരേന്ത്യയില്‍ നിന്ന് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യകണ്ണികളായ ഇതരസംസ്ഥാനക്കാരായ രണ്ടു പേര് എക്സൈസിന്റെ പിടിയില്‍.
അസം അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാം (കബൂത്തര്‍ സേട്ട്-24), വെസ്റ്റ് ബംഗാള്‍ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്വീന് (ബംഗാളി ബീവി-18) എന്നിവരാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ് സ്ക്വഡ്, എറണാകുളം സ്പെഷല്‍ സ്ക്വാഡ് എന്നിവരുടെ സംയുക്ത നിരീക്ഷണത്തില്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് "ഓറഞ്ച് ലൈന്‍' വിഭാഗത്തില്‍പ്പെടുന്ന 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
മയക്കുമരുന്ന് ഇടപാട് നടത്താന്‍ ഉപയോഗിച്ച രണ്ടു സ്മാര്‍ട്ട് ഫോണുകള്‍, മയക്കുമരുന്ന് വില്‍പ്പന ചെയ്ത് കിട്ടിയ 19,500 രൂപ, മയക്കുമരുന്ന് തൂക്കിനോക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റല്‍ സ്കെയില്‍ എന്നിവയും എക്സൈസ് കസ്റ്റഡിയില്‍ എടുത്തു.
മയക്കുമരുന്ന് പിടികൂടുമ്പോള്‍ ഇവര്‍ക്ക് ലഭിച്ച ഓര്‍ഡര്‍ അനുസരിച്ച് 100 മില്ലിഗ്രാം വീതം ഹെറോയിൻ 200 ചെറിയ കുപ്പികളിലാക്കി വില്‍പ്പനക്കായി തയാറാക്കിയ നിലയിലായിരുന്നു. കൂടാതെ 6.5 ഗ്രാം വീതം ഹെറോയിന്‍ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്സുകളും മയക്കുമരുന്ന് നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലിക്കുപ്പികളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു.
100 മില്ലി ഗ്രാം വരുന്ന ഒരു കുപ്പി ഹെറോയിന്‍ 3000 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്. പിടിച്ചെടുത്ത ഹെറോയിന്‍ വിപണിയില്‍ 10 ലക്ഷം രൂപ മതിപ്പ് വില വരും. കൊച്ചിയില്‍ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ആവശ്യ പ്രകാരമാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഈ ഇനത്തില്‍പ്പെടുന്ന മയക്കുമരുന്ന് അഞ്ചു ഗ്രാം വരെ കൈവശം സൂക്ഷിക്കുന്നത് 10 വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
ഉപഭോക്താക്കളുടെ ഇടയില്‍ "ബംഗാളി ബീവി' എന്നറിയപ്പെടുന്ന ടാനിയ പര്വ്വീന് ഹെറോയിന്‍ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകള്‍ ശരീരത്തില്‍ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. ഇങ്ങനെ എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കുപ്പികളില്‍ നിറക്കുന്നത് ബഹറുള്‍ ഇസ്ലാം ആണ്.
ഇങ്ങനെ കുപ്പികളില്‍ നിറച്ച മയക്കുമരുന്ന് ഓര്‍ഡര്‍ അനുസരിച്ച് ഇടനിലക്കാരുടെ പക്കലേക്ക് ടാനിയ പര്വീന് എത്തിച്ച് നല്‍കും. ഓര്‍ഡര്‍ അനുസരിച്ച് മയക്കുമരുന്ന് എത്തിച്ച ശേഷം അത് ആവശ്യക്കാര്‍ക്ക് കൈമാറി ഉത്തരേന്ത്യയിലേക്ക് തിരിച്ചു പോകുന്നതായിരുന്നു ഇവരുടെ രീതി. ഓരോ പ്രാവശ്യം വരുമ്പോഴും ഇടനിലക്കാര്‍ വഴി ഇവര്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്.
ഇവരുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇവര്‍ ഏലൂര്‍ പാതാളത്തിനടുത്ത് മുപ്പത്തടം എന്ന സ്ഥലത്തുണ്ടെന്ന് മനസിലാക്കിയ എക്സൈസ് സംഘം ഇവരുടെ താമസസ്ഥലം വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു.
രണ്ട് മാസം മുന്‍പ് മയക്കുമരുന്നുമായി പിടിയിലായ ആളില്‍ നിന്നു ലഭിച്ച വിവരം പ്രകാരം ഇരുവരും എക്സൈസ് എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് കിടക്കുന്ന ആസാമിലെ കരീംഗഞ്ചില്‍ നിന്നാണ് ഇവര്‍ വന്‍തോതില്‍ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലും ഉണ്ടാകുമെന്നും എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍ അറിയിച്ചു.
എറണാകുളം സ്പെഷല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം സ്പെഷല്‍ സ്ക്വാഡിലെ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. രാജീവ്,
പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി. ജിനേഷ് കുമാര്‍, ടി.ടി. ശ്രീകുമാര്‍, സജോ വര്‍ഗീസ്, വനിതാ സിഇഒ സരിതാ റാണി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരേയും റിമാൻഡ് ചെയ്തു.