ആകാശപ്പറവകള്‍ കൈപിടിച്ചു; സഞ്ജയ് ജന്മനാട്ടിലേക്ക്
1429915
Monday, June 17, 2024 4:49 AM IST
സിജോ പൈനാടത്ത്
കൊച്ചി: ആ മുപ്പത്തിനാലുകാരന്റെ താളം തെറ്റിയ മനസിലേക്കു ഇന്നലെകളെ ഇഴചേര്‍ക്കാനുള്ള ശ്രമം ഫലം കണ്ടു. വന്ന വഴികളും ഒപ്പമുണ്ടായിരുന്നവരുമെല്ലാം അജ്ഞാതമായ അദ്ദേഹത്തിന്റെ ജീവിതത്തിന് ആകാശപ്പറവകളുടെ സ്നേഹസാമീപ്യം പുതുജന്മമായി. പശ്ചിമബംഗാളില്‍ ജെല്പായ്ഗുരി സ്വദേശി സഞ്ജയ് മഹാലിയ്ക്കു ജന്മനാടിന്റെ കരുതലിലേക്കു സന്തോഷത്തോടെ മടക്കം.
ബംഗാളിൽ നിന്നു കേരളത്തിലേക്കു ജോലിക്കായി പുറപ്പെട്ട സംഘത്തിനൊപ്പമായിരുന്നു സഞ്ജയും നാട്ടില്‍നിന്നു പോന്നത്. ഇടയ്ക്കു കൂട്ടം തെറ്റി. പല നാടുകളില്‍ അലഞ്ഞു. കഴിഞ്ഞ നവംബറില്‍ തിരുവനന്തപുരത്തുവച്ചു ഇദ്ദേഹത്തെ പോലീസ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു.
തുടര്‍ന്ന് കുറച്ചുകാലം ജില്ലാ പഞ്ചായത്തിന്റെ വെഞ്ഞാറമ്മൂടിലുള്ള കെയര്‍ ഹോമില്‍. ശേഷം ദിവ്യകാരുണ്യ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കോട്ടയത്തെ അയര്‍ക്കുന്നം ആറുമാനൂരിലുള്ള ആകാശപ്പറവകളുടെ ട്രെയിനിംഗ് സെന്ററില്‍.
ദുരദേശങ്ങളില്‍ നിന്നു കേരളത്തിലെത്തി അലഞ്ഞു നടക്കുന്നവരെ കണ്ടെത്തി ആവശ്യമായ മാനസിക പിന്തുണ നല്കി ബന്ധുക്കള്‍ക്കു കൈമാറുന്ന സര്‍ക്കാരിന്റെ ബാക്ക് ടു ഹോം, പ്രത്യാശ പദ്ധതികളുടെ ഭാഗമായാണ് ആകാശപ്പറവകള്‍ പ്രസ്ഥാനത്തിന്റെ സാരഥ്യം വഹിക്കുന്ന ദിവ്യകാരുണ്യ ട്രസ്റ്റിന്റെ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടുത്തെ ചികിത്സയും കൗണ്‍സലിംഗും സഞ്ജയിനെ പുതിയ മനുഷ്യനാക്കുകയായിരുന്നു.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു സെബാസ്റ്റ്യന്‍ (എലിസബത്ത്), ഭാഷാസഹായി ടോണി പാലക്കലിന്റെ സഹകരണത്തോടെ നടത്തിയ ഇടപെടലുകള്‍ സഞ്ജയിനെ തന്റെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മകളിലേക്കു നയിച്ചു. സ്നേഹാര്‍ദ്രമായ പരിചരണത്തിലൂടെയും ആശയവിനിമയത്തിലൂടെയും നാടും നാട്ടുകാരെയും ബന്ധുക്കളെയുമെല്ലാം അദ്ദേഹം ഓര്‍ത്തെടുത്തു.
ബംഗാള്‍ പോലീസിന്റെ സഹായത്തോടെ വീട്ടുകാരെ ബന്ധപ്പെട്ടു. ഭാര്യയും മക്കളും മാതാപിതാക്കളും സഹോദരങ്ങളുമടങ്ങുന്ന സ്വന്തം കുടുംബത്തിലേക്ക് സഞ്ജയിനെ എത്തിക്കാനുള്ള ശ്രമം വിജയിച്ചു. സഹോദരന് സുരേഷ് കഴിഞ്ഞ ദിവസം ആറുമാനൂരിലെത്തി സഞ്ജയിനെ കൂട്ടി നാട്ടിലേക്കു മടങ്ങി. ചാണ്ടി ഉമ്മന്‍ എംഎല്‍എയും യാത്രയാക്കാന്‍ എത്തിയിരുന്നു.