ആലുവ റെയിൽവേ സ്റ്റേഷൻ ഓട്ടോ സ്റ്റാൻഡിൽ ഹ്രസ്വദൂര യാത്രക്കാരെ ഒഴിവാക്കി ഓട്ടോക്കാർ
1429907
Monday, June 17, 2024 4:35 AM IST
ആലുവ: ആലുവ റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾ ചെറിയ ഓട്ടം പോകുന്നില്ലെന്ന് വീണ്ടും പരാതി. ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ 10 കിലോമീറ്ററിൽ കുറവ് ദൂരത്തേക്കാണ് ഓട്ടം വിളിക്കുന്നതെങ്കിൽ പോകാൻ തയാറാകുന്നില്ലെന്നാണ് ആക്ഷേപം.
വടക്കൻ സംസ്ഥാനങ്ങളിൽനിന്നും വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ലഭിച്ചാൽ നാലിരട്ടി യാത്രക്കൂലി ഈടാക്കാമെന്നതാണ് മലയാളികളെ ഒഴിവാക്കാൻ കാരണം. പെരുമ്പാവൂർ മേഖലയിലേക്ക് കൊണ്ടുപോകുന്നത് അഞ്ചും ആറും പേരെ കുത്തിനിറച്ചാണ്. 500 മുതൽ 1000 രൂപ വരെ ലഭിക്കുകയും ചെയ്യും. ഇതു കാരണം ഏതാനും കിലോമീറ്റർ യാത്രകൾ ഒഴിവാക്കുന്നതായാണ് യാത്രക്കാരുടെ ആരോപണം.
പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടർ മൂന്നാം വട്ടം പ്രവർത്തനം ആരംഭിച്ചിട്ടും ഹ്രസ്വദൂര യാത്രക്കാരുടെ ദുരിതം തീരുന്നില്ല. രണ്ട് രൂപ സേവന ഫീസ് യാത്രക്കാരിൽനിന്ന് ഈടാക്കി പ്രവർത്തിക്കുന്ന കൗണ്ടർ പകൽ മാത്രമാണിപ്പോൾ പ്രവർത്തിക്കുന്നത്.
യൂത്ത് കോൺഗ്രസ് നേതാവായ ജോണി ക്രിസ്റ്റഫറിനും കഴിഞ്ഞ രാത്രി ഉണ്ടായ ദുരനുഭവമാണ് ഏറ്റവും പുതിയ സംഭവം. കൈക്കുഞ്ഞുമായി കുടുംബത്തിന് മൂന്ന് കിലോമീറ്റർ അകലെയുള്ള കൊച്ചിൻ ബാങ്ക് സ്റ്റോപ്പിലേക്ക് പോകാൻ ആരും തയാറായില്ല.
ഒരു ഓട്ടോറിക്ഷയിൽ കയറിയ കുടുംബത്തെ ഇറക്കിവിട്ടതായും ആക്ഷേപമുണ്ട്. യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജോണി ക്രിസ്റ്റഫർ ഗതാഗത മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്. ചെറിയ ഓട്ടം വിളിക്കുന്നവരെ ഡ്രൈവർമാർ ചേർന്നുനിന്ന് പരിഹസിക്കുന്നതായും ആരോപണമുണ്ട്.
യൂണിയന്റെ പിൻബലം ഉള്ളതിനാൽ ചോദ്യം ചെയ്യുന്ന യാത്രക്കാരെ അപമാനിക്കുന്നതായും പരാതി. യാത്രക്കാർക്ക് ട്രിപ്പ് നൽകിയാൽ ഓട്ടോ സ്റ്റാൻഡിൽനിന്ന് പുറത്താക്കുമെന്ന ഭീഷണി കാരണം ക്യൂവിൽനിന്ന് മാറി ഓട്ടം വരാനും ആരും തയാറാകുന്നില്ല. തൊട്ടടുത്ത ജംഗ്ഷനായ പമ്പ് കവലയിലേക്ക് ലഗേജുമായി നടന്നാണ് യാത്രക്കാർ ഇപ്പോൾ ഓട്ടോറിക്ഷ പിടിക്കുന്നത്.
ഈ ആഴ്ച പരിശോധനയും നടപടിയും: മോട്ടോർ വകുപ്പ്
ആലുവ: അമിതകൂലി, ഓട്ടം പോകാതിരിക്കുക തുടങ്ങിയ പരാതികളിൽ ഈ ആഴ്ച മുതൽ ആലുവയിലെ ഓട്ടോ സ്റ്റാൻഡുകൾ പരിശോധിച്ച് അന്വേഷണം നടത്തുമെന്ന് ആലുവ ജോയിന്റ് ആർടിഒ കെ.എസ്. ബിനീഷ് അറിയിച്ചു.
ആലുവ റെയിൽവേ സ്റ്റേഷൻ കവാടത്തിന് മുന്നിലുള്ള ഓട്ടോ സ്റ്റാൻഡിനെക്കുറിച്ചാണ് നിരവധി പരാതികൾ ഉയർന്നിരിക്കുന്നത്. യാത്രക്കാർ സംസ്ഥാന ഗതാഗത മന്ത്രിക്കടക്കം പരാതി നൽകിയിട്ടുണ്ട്.
ചെറിയ ഓട്ടം പോകാൻ ഓട്ടോകളെ അനുവദിക്കണം
ആലുവ: രാത്രി കാലങ്ങളിൽ ചെറിയ ഓട്ടം പോകാൻ ഓട്ടോറിക്ഷകൾ തയ്യാറാകാത്ത സ്ഥിതിക്ക് താത്പര്യമുള്ള ഓട്ടോ ഡ്രൈവർമാർക്ക് സൗകര്യം ഒരുക്കിക്കൊടുക്കാൻ പോലീസ് തയാറാകണമെന്ന് യാത്രക്കാർ.
വർഷങ്ങളായുള്ള പരാതി പരിഹരിക്കാൻ ആലുവ നഗരസഭയ്ക്കോ പോലീസിനോ സാധിച്ചിട്ടില്ല. ഇനിയും യാത്രക്കാരെ ദുരിതത്തിലാക്കാതെ സമാന്തര സംവിധാനം ഒരുക്കണമെന്നാണ് വീട്ടിലേക്ക് പോകാൻ വാഹനങ്ങൾ കിട്ടാതെ വിഷമിക്കുന്നവർ ആവശ്യപ്പെടുന്നത്.