ബ്രഹ്മപുരത്ത് നിന്ന് 50 ശതമാനം മാലിന്യം നീക്കം ചെയ്തു: മേയര്‍
1429631
Sunday, June 16, 2024 5:17 AM IST
കൊച്ചി: ബ്രഹ്മപുത്ത് കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ 50 ശതമാനം നീക്കം ചെയ്തതായി മേയര്‍ എം. അനില്‍കുമാര്‍. ഇന്നലെ ബ്രഹ്മപുരം മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘ നാള് കെട്ടിക്കിടന്ന മാലിന്യം (ലെഗസി വേസ്റ്റ്) ബയോ മൈനിംഗിലൂടെ വേര്‍തിരിച്ച് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ബ്രഹ്മപുരത്ത് പുരോഗമിക്കുന്നത്. മണ്ണിനടയിലുള്ള മാലിന്യമടക്കം പുറത്തെടുത്ത് ശാസ്ത്രീയമായി സംസ്കരിക്കുന്ന പ്രവൃത്തികൾ 2025 ഏപ്രിലില്‍ പൂര്‍ത്തിയാകുമെന്ന് ബയോ മൈനിംഗ് നടത്തുന്ന ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനി ഭാരവാഹികൾ പറഞ്ഞു.
മണ്ണിനടിയില്‍ മൂന്ന് മുതല്‍ 3.5 മീറ്റര്‍ വരെ താഴ്ചയിലാണ് മാലിന്യമുള്ളത്. ഇതില്‍ 50 ശതമാനത്തോളം പുറത്തെടുത്തു. ഇത് ഏകദേശം രണ്ട് ലക്ഷം മെട്രിക് ടൺ വരും. ജനുവരി 15 മുതലാണ് ഭൂമി ഗ്രീന്‍ എനര്‍ജി കമ്പനി ലെഗസി വേസ്റ്റ് ശാസ്ത്രീയമായി നീക്കിത്തുടങ്ങിയത്. ഏകദേശം 10.5 ലക്ഷം ക്യുബിക്ക് മീറ്റര്‍ ലെഗസി വേസ്റ്റാണ് ഇവിടെയുള്ളത്. ഇതില്‍ 4.10 ലക്ഷം മെട്രിക് ടണ്‍ ലെഗസി വേസ്റ്റ് സ്റ്റെബിലൈസ് ചെയ്തു.
ഇതിലൂടെ മീതെയ്ന്‍ ഉള്‍പ്പെടെയുള്ള വാതകങ്ങള്‍ വരുന്നത് ഇല്ലാതാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ബ്രഹ്മപുരം പ്ലാന്റില്‍ ഒരു തീപിടിത്തം പോലും ഉണ്ടായിട്ടില്ലെന്നത് മാലിന്യ നീക്കത്തിന്റെ വിജയമാണെന്നും മേയര്‍ പറഞ്ഞു.
ബയോ മൈനിംഗ് വഴി വേര്‍തിരിക്കുന്ന മാലിന്യത്തില്‍ പുനരുപയോഗിക്കാന്‍ കഴിയാത്തവ സിമന്റ് നിര്‍മാണ കമ്പനികള്‍ക്ക് കൈമാറി വരുന്നു. സിമന്റ് ഫാക്ടറികള്‍ ഇന്ധനമായി ഉപയോഗിക്കുന്ന ആര്‍ഡിഎഫ് (റിഫ്യൂസ് ഡിറൈവ്ഡ് ഫ്യൂയല്‍) ആയാണ് ഇവിടെ നിന്ന് കൊണ്ടുപോകുന്ന മാലിന്യം ഉപയോഗപ്പെടുത്തുന്നത്.
1360 ലോറികളിലായി 41,504 മെട്രിക് ടണ്‍ ആര്‍ഡിഎഫ് ഇതിനകം വിവിധ സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു. സ്റ്റെബിലൈസേഷന്‍ പൂര്‍ത്തിയായ 4.10 ലക്ഷം മെട്രിക് ടണ്‍ ലെഗസി വേസ്റ്റില്‍ 2.93 ലക്ഷം മെട്രിക് ടണ്‍ സംസ്കരിച്ചു തരംതിരിച്ചു. നിലവില്‍ പ്രതിദിനം 3000 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാനുള്ള കാര്യക്ഷമത ഇവിടെയുള്ള യന്ത്ര സംവിധാനങ്ങള്‍ക്കുണ്ട്.
കാലവര്‍ഷ സമയത്ത് പോലും മാലിന്യ സംസ്കരണ പ്രവര്‍ത്തികള്‍ നടത്തുന്നതിനാവശ്യമായ സാങ്കേതിക ക്ഷമത യന്ത്രസംവിധാനങ്ങള്ക്കുണ്ടെന്നും മേയര്‍ പറഞ്ഞു. ബ്രഹ്മപുരത്ത് മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ഭാഗത്തുണ്ടായ ഇടപെടലിനെ തുടര്‍ന്നാണ് മേയറും സംഘവും മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയത്.