കുടിവെള്ള വിതരണ കരാര്‍ ദീർഘിപ്പിക്കൽ; കോര്പറേഷന് ലക്ഷങ്ങളുടെ നഷ്ടം
1429628
Sunday, June 16, 2024 5:10 AM IST
കൊച്ചി: നഗരത്തില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണത്തിന് കരാര്‍ നീട്ടി നല്‍കിയതില്‍ അഴിമതി ആരോപണവുമായി പ്രതിപക്ഷം. പുതിയ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും മേയറുടെ മുന്‍കൂര്‍ അനുമതിയോടെ ജനുവരിയില്‍ കാലാവധി അവസാനിച്ച കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയതുവഴി ലക്ഷങ്ങളുടെ നഷ്ടമാണ് കോര്പറേഷനുണ്ടായതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഹെന്‍ട്രി ഓസ്റ്റിന്‍ ആരോപിച്ചു.
ജനുവരി 24 നാണ് കുടിവെള്ള വിതരണത്തിനുള്ള കരാര്‍ അവസാനിച്ചത്. ഫെബ്രുവരി 17ന് പുതിയ കരാര്‍ നല്‍കുന്നതിനായി ടെൻഡര്‍ ക്ഷണിച്ചു. ആലുവ, മരട് പ്ലാന്റുകളില്‍ നിന്നു വെള്ളം ശേഖരിച്ച് വിതരണം ചെയ്യുന്നതിനായിരുന്നു കരാര്‍. ടെൻഡറില്‍ പങ്കെടുത്ത സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനി 9122 രൂപ കോട്ട് ചെയ്തു.
മറ്റൊരു കമ്പനിയാകട്ടെ 9330 രൂപയും. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ച കമ്പനി ജലവിതരണം നടത്തിയിരുന്നത് 9590 രൂപയ്ക്കായിരുന്നു. പുതിയ ടെൻഡര്‍ വഴി 468 രൂപ കോര്പറേഷന് ലാഭിക്കാമെന്നിരിക്കെ നാലു മാസമായി പുതിയ കമ്പനിക്ക് കരാര്‍ നല്‍കാതെ ഉദ്യോഗസ്ഥര്‍ അഴിമതിക്ക് കൂട്ടു നിന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഇതിനായി കാലാവധി അവസാനിച്ച കമ്പനിക്ക് പലഘട്ടങ്ങളായി കരാര്‍ നീട്ടി നല്കി. മേയറുടെ മുന്‍കൂര്‍ അനുമതിയോടെയാണ് കരാര്‍ നീട്ടിയത്. എന്നാല്‍ തൊട്ടടുത്ത കൗണ്‍സിലില്‍ മുന്‍കൂര്‍ അനുമതി സാധൂകരിക്കാന്‍ വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല.
പകരം നാലുമാസത്തിനിപ്പുറം ഇന്നലെയാണ് വിഷയം അജണ്ടയായി കൊണ്ടുവന്നത്. ഇതിനെ ചോദ്യം ചെയ്ത പ്രതിപക്ഷം മേയറേയും കൗണ്‍സിലിനെയും ഇരുട്ടില്‍ നിര്‍ത്തി ഉദ്യോഗസ്ഥ ഭരണമാണ് ഇവിടെ നടക്കുന്നതെന്നും ആരോപിച്ചു.
മുന്‍കൂര്‍ അനുമതിയോടെ പുതിയ ടെൻഡര്‍ വിളിച്ച ശേഷം അക്കാര്യം പരാമര്‍ശിക്കാതെ കരാര്‍ നീട്ടി നല്കിയ മുന്‍കൂര്‍ അനുമതി സാധൂകരിക്കാന്‍ കൊണ്ടുവന്ന അജണ്ട അംഗീകരിക്കാനാകില്ലെന്ന് മേയറും നിലപാടെടുത്തു.
ആരോഗ്യ സമിതി അംഗീകാരം നല്‍കിയെന്ന ഉദ്യോഗസ്ഥരുടെ വാദം അംഗീകരിക്കാനാകില്ല. കൗണ്‍സിലാണ് അന്തിമ അനുമതി നല്‍കേണ്ടത്. ഫെബ്രുവരി 17ന് പാസായ ടെൻഡര്‍ പരിശോധിച്ച ശേഷം വിഷയം അടുത്ത കൗണ്‍സിലില്‍ അജണ്ടയായി കൊണ്ടുവരാനും ആരോഗ്യ സമിതിക്ക് മേയര്‍ നിര്‍ദേശം നല്കി.
നഷ്ടം മൂന്നു ലക്ഷത്തിലേറെ
കൊച്ചി: പുതിയ ടെൻഡര്‍ നല്‍കാതെ നിലവിലെ കരാറുകാരന് കാലവധി നീട്ടി നല്കിയതിനാല് നഗരത്തിലെ ടാങ്കര്‍ ലോറി വഴിയുള്ള കുടിവെള്ള വിതരണത്തിന് കോര്പറേഷന് നഷ്ടം മൂന്നു ലക്ഷത്തിലേറെ രൂപ. പ്രതിപക്ഷം പുറത്തു വിട്ട കണക്കാണിത്. മാസം 75000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ് പ്രതിപക്ഷം പറയുന്നത്.