ജില്ലയിൽ പഴകിയ മത്സ്യവില്പന വ്യാപകം, പരിശോധയില്ല
1429625
Sunday, June 16, 2024 5:10 AM IST
കൊച്ചി: കടുത്ത് ചൂടിന് പിന്നാലെ ട്രോളിംഗ് നിരോധനവും നിലവില്‍ വന്നതോടെ ജില്ലയിലടക്കം പഴകിയ മത്സ്യവില്‍പ്പന വ്യാപകമായി. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകള്‍ ദിവസങ്ങളോളം ഫ്രീസറില്‍ വച്ച് വില്‍പ്പന നടത്തുന്നതാണ് രീതി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ കുറഞ്ഞതോടെയാണിത്.
കഴിഞ്ഞ ജില്ലയില്‍ പഴകിയ മീന്‍ കഴിച്ച പിറവം, ഫോര്‍ട്ട്കൊച്ചി സ്വദേശികള്‍ ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. ഒരുവര്‍ഷം 9.25 ലക്ഷം ടണ്‍ വേണ്ട സംസ്ഥാനത്ത് ആകെ പിടിക്കുന്നത് ആറു ലക്ഷം ടണ്‍ മാത്രമാണ്. ബാക്കിയുള്ളവ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം പരിശോധനകളില്ലാചെ ജില്ലയിലേക്കടക്കം എത്തുന്നവയാണ്. നിലവില്‍ ചെക്ക് പോസ്റ്റുകള്‍ കടന്ന് വരുന്ന മത്സ്യലോഡുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല.
ഫോര്‍മാലിന്‍ പോലുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് എത്തുന്നവയാണ് ഇവയില്‍ ഭൂരിഭാഗവും. ഇതു തടയാന്‍ ചെക്ക്പോസ്റ്റുകളില്‍ തന്നേ ഫലപ്രദമായ പരിശോധനാ സംവിധാനം ഉറപ്പുവരുത്തണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. നിലവില്‍ മത്തി കര്‍ണാടകയിലെ രത്നഗിരി, കിളി മീന്‍ ആന്ധ്രാപ്രദേശ്, തിലാപ്പിയ ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്.
കിറ്റുണ്ട്; കാര്യമില്ല
മീനിലെ രാസസാന്നിധ്യം കണ്ടെത്താന്‍ ആറുവര്‍ഷം മുമ്പ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) വികസിപ്പിച്ച പരിശോധനാ കിറ്റ് ഹാര്ബറുകളിലടക്കം ലഭ്യമാണെങ്കിലും പരിശോധന നടത്താന്‍ ആരും കൂട്ടാക്കുന്നില്ല. കച്ചവട താല്‍പ്പര്യം മുൻനിർത്തിയാണ് പലരും പരിശോധനയ്ക്ക് തയാറാകാത്തത്.
സിഫ്റ്റ് 2018ലാണ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്തത്. എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന കിറ്റിന്റെ പേറ്റന്റ്സ്വന്തമാക്കിയത് മുംബൈ ആസ്ഥാനമായ ഹൈ മീഡിയ കമ്പനിയായിരുന്നു. 342 രൂപ വിലയുള്ള ഒരു കിറ്റില്‍ നിന്ന് 25 തവണ പരിശോധന നടത്താം.