വേട്ടാന്പാറ പടിപ്പാറയിൽ കാട്ടാനക്കൂട്ടം
1429619
Sunday, June 16, 2024 4:53 AM IST
കോതമംഗലം: വേട്ടാന്പാറ പടിപ്പാറയിൽ റബറും വാഴയും ഇഞ്ചിക്കൃഷിയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. കളന്പാട്ട് ജിയോ ജോസഫിന്റെ റബറും വാഴയും, മാനാക്കുഴി വർഗീസ് പാട്ടത്തിനെടുത്ത സ്ഥലത്ത് നടത്തിയിരുന്ന ഇഞ്ചിക്കൃഷിയുമാണ് ആനക്കൂട്ടം ചവിട്ടിമെതിച്ചത്.
ഒന്നരയേക്കറിലാണ് ഇഞ്ചിക്കൃഷി ചെയ്തിരുന്നത്. ഇഞ്ചിക്കണ്ടങ്ങൾക്ക് മുകളിലൂടെ ആനകൾ തലങ്ങും വിലങ്ങും നടന്നിട്ടുണ്ട്. സമീപ ദിവസങ്ങളിൽ നട്ട ഇഞ്ചി മുളച്ചുതുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. തുടർച്ചയായ രണ്ടുദിവസവും ആനകൾ ഇവിടെയെത്തി.
ഇഞ്ചിക്ക് പുറമെ നിരവധി റബർ തൈകളും വാഴകൃഷിയും നശിപ്പിച്ചിട്ടുണ്ട്. വനപാലകരെത്തിയാണ് ആനകളെ തുരത്തിയത്. ലക്ഷങ്ങൾ വായ്പയെടുത്താണ് കൃഷിയിറക്കിയതെന്ന് വർഗീസ് പറഞ്ഞു. ഇനി കൃഷി മെച്ചപ്പെടുമോയെന്ന് അറിയില്ല. വീണ്ടും ആനകളെത്താൻ സാധ്യതയുമുണ്ട്.
കൃഷിയാണ് വർഗീസിന്റെ ഉപജീവനമാർഗം. ആന ശല്യം തുടർന്നാൽ പിടിച്ചുനിൽക്കാൻ കഴിയാതെവരും. അർഹമായ നഷ്ടപരിഹാരം നൽകണമെന്നാണ് അധികാരികളോടുള്ള വർഗീസിന്റെ അഭ്യർഥന.
കോട്ടപ്പാറ വനമേഖലയിൽ നിന്നുള്ള ആനകളുടെ ശല്യം വിവിധ പ്രദേശങ്ങളിൽ രൂക്ഷമായിരിക്കുകയാണ്. പിണ്ടിമന, കോട്ടപ്പടി, പഞ്ചായത്തുകളിലാണ് ആനശല്യമുളളത്.