പായിപ്ര - ചെറുവട്ടൂർ റോഡിൽ കൈയേറ്റം വ്യാപകം
1429422
Saturday, June 15, 2024 4:58 AM IST
മൂവാറ്റുപുഴ: പായിപ്ര - ചെറുവട്ടൂർ റോഡ് കൈയേറ്റം വ്യാപകമാകുന്നു. കൈയേറ്റം മൂലം കാൽനടയാത്രക്കുള്ള നടപ്പാതപോലും ഇല്ലാതായ അവസ്ഥയാണ്. റോഡ് കൈയേറ്റം നിർബാധം നടക്കുന്പോഴും പഞ്ചായത്ത് അധികാരികളോ പൊതുമരാമത്ത് വകുപ്പോ കണ്ടതായിനടക്കുന്നില്ല. പായിപ്ര കവലയിൽ നിന്ന് തുടങ്ങി ചെറുവട്ടൂർ കവലയിലേയ്ക്കെത്തുന്ന പായിപ്ര - ചെറുവട്ടൂർ റോഡിന് നാല് കിലോമീറ്റർ ദൂരമാണുള്ളത്.
പായിപ്ര കവലയിൽ നിന്നുതുടങ്ങുന്ന റോഡിലെ കൈനിക്കര ഭഗവതി ക്ഷേത്രത്തിന് എതിർവശം മുതൽ റോഡ് കൈയ്യേറ്റം തുടങ്ങിയാൽ പായിപ്ര ഷാപ്പുംപടി ഭാഗത്ത് എത്തുന്നതുവരെ ഇരുഭാഗത്തും നിരവധിസ്ഥലത്തെ റോഡുകൾ കൈയേറിയിരിക്കുകയാണ്.
കച്ചവടക്കാർ മുതൽ റോഡ് സൈഡിൽ വീടുവച്ച് താമസിക്കുന്നവർ വരെ റോഡ് കൈയേറിയിരിക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് നടന്നു പോകുന്നതിന് ഇടമില്ലാത്ത സ്ഥിതിയിലാണ്. ആറു സ്വകാര്യ ബസുൾപ്പടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡ് കൈയേറിയിരിക്കുന്നതിനാൽ രണ്ടു വാഹനങ്ങൾക്ക് ഒരേസമയം പോകുന്നതിനുപോലും കഴിയാത്തതായി.
വാഹനത്തിനും മനുഷ്യനും യാത്രചെയ്യേണ്ട റോഡിന്റെ വശങ്ങളിൽ നിരവധിപേർ പലവിധ കച്ചവടത്തിനായി റോഡും കൈയേറുകയാണ്. ആക്രി കച്ചവടം മുതൽ ഫർണിച്ചർ കടവരെ പൊതുമരാമത്ത് റോഡിലാണ് നടത്തിവരുന്നത്. ഇതോടൊപ്പം ചായക്കട മുതൽ പച്ചക്കറിക്കട വരെയുള്ള ബിസിനസ് പൊടിപൊടിക്കുകയാണ്.
റോഡ് കൈയേറി താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ പദ്ധതി തയ്യാറാക്കേണ്ടത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളാണ്. കഴിഞ്ഞ ദിവസം തടികയറ്റി വന്ന ലോറി റോഡിന് വീതികുറവായതിനാൽ മറിഞ്ഞു. റോഡ് വീതിയില്ലാത്തതിനാൽ നിരവധി അപകടങ്ങളാണ് പായിപ്ര - ചെറുവട്ടൂർ റോഡിൽ ഉണ്ടാകുന്നത്.