ടാറിംഗ് ചെയ്ത് മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നു
1429230
Friday, June 14, 2024 5:11 AM IST
ആലുവ: ജനകീയ പ്രതിഷേധത്തെതുടർന്ന് ടാറിംഗ് നടത്തിയ റോഡ് മഴയിൽ തകർന്നു. കീഴ്മാട് എസ്എൻ ഗിരി - അയ്യൻകുഴി റോഡാണ് ടാറിംഗ് നടത്തി ആറുമാസത്തിന് ശേഷം തകർന്നിരിക്കുന്നത്. ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി പൈപ്പ് ഇടാൻ കുഴിച്ച റോഡ് ഒരു വർഷത്തോളം ടാറിംഗ് ചെയ്യാതെ കിടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ റോഡിലെ ടാറിംഗ് ഒലിച്ചുപോയി മരണക്കുഴിയായി മാറുകയായിരുന്നു. പിഡബ്ല്യുഡിക്കും വാട്ടർ അഥോറിറ്റിക്കും കീഴ്മാട് പഞ്ചായത്തിനും നാട്ടുകാരും പരിസരവാസികളും പരാതികൾ നൽകിയിട്ട് ഇതുവരെ ഒരു നടപടിയും എടുക്കുന്നില്ലെന്ന് പരാതിയുണ്ട്. ചെറുവാഹനങ്ങൾക്കോ വലിയ വാഹനങ്ങൾക്കോ ഈ റോഡിലൂടെ കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയിലാണ്.
മില്ലുപടി-വയലോടം റോഡ് തകർന്നു
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ മില്ലുപടി-വയലോടം റോഡ് തകർന്നു. റോഡ് സഞ്ചാരയോഗ്യമാക്കാത്തതിനാൽ മില്ലുപടി ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം ശക്തം. കരുമാലൂർ പഞ്ചായത്ത് 11-ാം വാർഡ് പരിധിയിൽവരുന്ന റോഡാണു കഴിഞ്ഞ ഏഴ് വർഷത്തോളമായി തകർന്നു കിടക്കുന്നത്. ഒരു വർഷം മുന്നേ സ്ഥലം എംഎൽഎയുടെ പ്രദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമാണത്തിനായി തുക അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും നാളിതുവരെയായി യാതൊരു നിർമാണ പ്രവർത്തനവും ഇവിടെ നടന്നിട്ടില്ല.
അരക്കിലോമീറ്ററോളം വരുന്ന റോഡ് പലയിടത്തായി തകർന്നു കുണ്ടും കുഴിയുമായതോടെ വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാരാണു ദുരിതത്തിലായിരിക്കുന്നത്. പലപ്പോഴും ഇരുചക്രവാഹനങ്ങൾ റോഡിലെ കുഴികൾ ചാടി നിയന്ത്രണംവിട്ട് മറിയുന്നുണ്ട്. മഴ പെയ്താൽ റോഡിൽ വെള്ളക്കെട്ടും അതിരുക്ഷമാണ്.
പരാതി പറഞ്ഞിട്ടും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായാണ് ആക്ഷേപം. തോടുകൾ വൃത്തിയാക്കാൻ സ്ഥലം എംഎൽഎ കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡുകൾ കണ്ടില്ലെന്ന മട്ടിലാണെന്ന ആക്ഷേപവും ശക്തമാണ്.