ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു
1415728
Thursday, April 11, 2024 4:50 AM IST
നെടുമ്പാശേരി: ഗുണ്ടാസംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെത്തുടര്‍ന്ന് കുറുമശേരിയില്‍ ഗുണ്ടാനേതാവിനെ നടുറോഡില്‍ വെട്ടിക്കൊന്നു. തുരുത്തിശേരി വിഷ്ണു വിഹാറില്‍ വിനു വിക്രമന്(33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ ചെങ്ങമനാട് പോലീസ് കസ്റ്റഡിയിലെടുത്തു.
കുറുമശേരി സ്വദേശികളായ തിമ്മയന്‍ എന്ന് വിളിക്കുന്ന നിധിന് (28), ദീപക് (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കുറുമശേരി പ്രിയപ്പടിക്ക് സമീപമായിരുന്നു സംഭവം. കൊല്ലപ്പെട്ട വിനുവും പ്രതികളും മുമ്പ് ഒരേ ഗുണ്ടാസംഘത്തില്പ്പെട്ടവരായിരുന്നു.
ഗൂഢാലോചന, മറ്റ് ആളുകളുടെ പങ്ക് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 2019ല്‍ അത്താണിയിലെ ഗുണ്ടാനേതാവ് ബിനോയിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട വിനു.
കുറുമശേരിയിലെ തിരുക്കൊച്ചി ബാറില്‍ ചൊവ്വാഴ്ച രാത്രി വിനു വിക്രമനും ദീപക്കും മറ്റൊരു സുഹൃത്തായ കിഴക്കേ കുറുമശേരി സ്വദേശി സിംബാവേ എന്ന് വിളിക്കുന്ന സതീഷും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി.
പിന്നീട് രാത്രി 11 ഓടെ കുറുമശേരിയിലെ ഓട്ടോ ഡ്രൈവര്‍ സിന്റോയുടെ ഓട്ടോയിലാണ് മൂവവരെയും കുറുമശേരിയിലെത്തിച്ചത്. ബാറിലെ സിസിടിവി കാമറയില്‍ നിന്നും മൂവരും ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് പ്രതികളിലൊരാളായ നിധിന്റെ വീട്ടിലേക്ക് വിനുവിനെ കൂട്ടിക്കൊണ്ടുപോയ ശേഷം ഭക്ഷണം കഴിക്കുന്നതിനിടെ വീണ്ടും തര്‍ക്കമുണ്ടായി.
ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിനിടെ പ്രതികള്‍ വിനുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്ന സതീഷ് ഓട്ടോറിക്ഷയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. സതീഷും സിന്റോയും പോലീസ് കസ്റ്റഡിയിലാണ്.
ആക്രമണത്തെത്തുടര്‍ന്ന് റോഡില്‍ രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ വിനുവിനെ കണ്ട ബൈക്ക് യാത്രികനാണ് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചത്. ഉടന്‍ അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കളമശേരി മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മാര്‍ട്ടത്തിനുശേഷം വിനുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വിക്രമന്റെയും പരേതയായ സാറക്കുട്ടിയുടെയും മകനാണ് കൊല്ലപ്പെട്ട വിനു. വിഷ്ണു ഏക സഹോദരനാണ്. പ്രതികളായ നിധിനും ദീപക്കും കൊല്ലപ്പെട്ട വിനുവും കാപ്പ ചുമത്തി നാടുകടത്തപ്പെട്ടവരാണ്.
തെറ്റിപ്പിരിഞ്ഞ അത്താണി 'ബോയ്സ്'
2019ല്‍ വിനു കൊലപ്പെടുത്തിയ ഗില്ലാപ്പി എന്നു വിളിക്കുന്ന ഗുണ്ടാനേതാവ് ബിനോയിയുടെ അത്താണി ബോയ്സ് എന്നറിയപ്പെട്ടിരുന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളായിരുന്നു കൊല്ലപ്പെട്ട വിനുവും പ്രതികളായ നിധിനും ദീപക്കും. വിനുവിന്റെ അച്ഛനെ ദീപക് മര്‍ദിച്ചതോടെയാണ് വിനു അത്താണി ബോയ്സുമായി തെറ്റിപ്പിരിഞ്ഞത്.
ബിനോയ് പറഞ്ഞ പ്രകാരമാണ് ദീപക് അച്ഛനെ മര്‍ദിച്ചതെന്നാണ് വിനു വിശ്വസിച്ചിരുന്നത്. ഇതോടെ ബിനോയിയോട് വിനുവിന് പകയായി. ഇതിനു പിന്നാലെയാണ് 2019 നവംബര്‍ 17ന് വിനു ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. കുഴല്‍പ്പണം വീതം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അന്ന് കൊലപാതകത്തിലേക്ക് നയിച്ചത്. ഇത് ദീപക്കിനും നിധിനും വിനുവിനോട് ശത്രുതയുണ്ടാക്കുന്നതിന് കാരണമായി. ബിനോയിയുടെ ഉറച്ച അനുയായികളായിരുന്നു ദീപക്കും നിധിനും.
കൊലപാതകം കോംപ്രമൈസിനുശേഷം
വിനുവിന്റെ അച്ഛനെ തല്ലിയ സംഭവത്തില്‍ ദീപക്കും വിനുവും കോടതിയില്‍ ഒത്തുതീര്‍പ്പായിരുന്നു. തുടര്‍ന്ന് നിധിനും ദീപക്കും വിനുവിനെ വകവരുത്തുന്നതിനായി വിനുവിന്റെ വിശ്വാസം പിടിച്ചുപറ്റുന്നതിനായി ഒപ്പം കൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇതുപ്രകാരമണ് ഇവര്‍ ബാറില്‍ പോയതും വീട്ടില്‍ വിളിച്ചിരുത്തി ഭക്ഷണം നല്കിയതും. ബിനോയിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുവര്‍ക്കും വിനുവിനോട് തീര്‍ത്താല്‍തീരാത്ത പകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.