ആലുവ കോടതി സമുച്ചയം: പുതുക്കിയ രൂപരേഖ അംഗീകരിച്ചു
1415726
Thursday, April 11, 2024 4:50 AM IST
ആലുവ: ആലുവ കോടതി സമുച്ചയം നിർമിക്കാനായി പുതുക്കിയ കോടതി സമുച്ചയത്തിന്റെ രൂപരേഖ ഹൈക്കോടതി ബിൽഡിംഗ് കമ്മിറ്റി അംഗീകരിച്ചു. അഞ്ചു നില കെട്ടിടം നിർമിക്കാനാണ് രൂപരേഖ തയാറാക്കിയത്. പഴയ കെട്ടിടം പൊളിച്ചുനീക്കുള്ള നടപടികൾക്കും തുടക്കം കുറിച്ചു. കോടതിയുടെ പ്രവർത്തനം ജൂലൈ ഒന്നു മുതൽ ഒരു കിലോമീറ്റർ അകലെയുള്ള ബിഎസ്എൻഎൽ കെട്ടിടത്തിലേക്കു മാറ്റും.
കോടതിക്ക് പുതിയ കെട്ടിടം നിർമിക്കാനുള്ള നീക്കത്തെ ജയിൽ വകുപ്പ് എതിർത്തിരുന്നു.എതിർവശത്തുള്ള സബ് ജയിലിലേക്ക് നോട്ടം കിട്ടുമെന്ന പ്രശ്നമുയർത്തിയാണ്എതിർത്തത്.
തുടർന്ന് കെട്ടിടത്തിലെ ഒരു നില കുറയ്ക്കാനും അല്പം പിന്നിലേക്ക് നീക്കി കെട്ടിടം നിർമിക്കാനും രൂപരേഖയിൽ മാറ്റം വരുത്തി. ഈ രൂപരേഖയ്ക്കാണ് ഹൈക്കോടതി ബിൽഡിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. കെട്ടിടം പൊളിക്കുന്നതിന് മുമ്പായി ബിഎസ്എൻഎൽ കെട്ടിടത്തിൽ ഫർണീഷിംഗ് നടത്തും. 82 ദിവസങ്ങൾക്കുള്ളിൽ നിർമാണം പൂർത്തിയാക്കും.
പുതിയ കോടതി കെട്ടിടത്തിന് രണ്ട് വർഷം മുമ്പ് 37 കോടി സർക്കാർ അനുവദിച്ചിരുന്നു. നിലവിലെ കോടതി കെട്ടിടവും ക്വാർട്ടേഴ്സും സ്ഥിതി ചെയ്യുന്ന 85 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
ഒരു മുൻസിഫ് കോടതി, രണ്ട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികൾ എന്നിവയാണ് ബിഎസ്എൻഎൽ കെട്ടിടത്തിൽ പ്രവർത്തിക്കുക.