വന്യമൃഗശല്യം: കോതമംഗലം രൂപത മനുഷ്യാവകാശ സംരക്ഷണ റാലി നാളെ
1395863
Tuesday, February 27, 2024 6:24 AM IST
കോതമംഗലം : "കാട് വന്യജീവികൾക്കും നാട് മനുഷ്യനും' എന്ന മുദ്രാവാക്യവുമായി കോതമംഗലം രൂപത നടത്തുന്ന മനുഷ്യാവകാശ സംരക്ഷണ റാലി നാളെ . ഉച്ചകഴിഞ്ഞു മൂന്നരയ്ക്ക് കോതമംഗലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് രൂപത സിഞ്ചെല്ലൂസ് മോൺ. പയസ് മലേക്കണ്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലി കോതമംഗലം ഡിഎഫ്ഒ ഓഫീസിനു സമീപം അവസാനിക്കും.
വന്യജീവികളെ വനത്തിനുള്ളിൽ നിർത്തേണ്ടതു വനം വകുപ്പിന്റെ ഉത്തരവാദിത്വമാണെന്ന് രൂപത അധികൃതർ ചൂണ്ടിക്കാട്ടി. വീടിനുള്ളിൽ പോലും മനുഷ്യനു സുരക്ഷിതത്വം ഇല്ലാതാകുന്ന അവസ്ഥയാണ്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്തുക എന്നുള്ളത് ഭരണാധികാരികളുടെ പ്രഥമമായ ഉത്തരവാദിത്വമാണ്. കോതമംഗലം രൂപതയുടെ പരിധിയിൽ 30ലധികം പ്രദേശങ്ങളിൽ വന്യജീവി ശല്യം ഉണ്ട്.
ഇത് ഈ പ്രദേശങ്ങളിൽ അധിവസിക്കുന്ന മനുഷ്യരുടെ ശാരീരിക മാനസിക, സാമ്പത്തിക തലങ്ങളെ വളരെ ദോഷമായി ബാധിക്കുന്നുണ്ട്. കുട്ടികളുടെ പഠനത്തെയും വ്യക്തിത്വ രൂപീകരണങ്ങളെയും പോലും വന്യജീവിശല്യം നിഷേധാത്മകമായി സ്വാധീനിക്കുന്നു. ഈ സാഹചര്യത്തിൽ ഭരണകൂടങ്ങൾ ഉണർന്നു പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടു നടത്തപ്പെടുന്ന മനുഷ്യാവകാശ സംരക്ഷണ റാലിയിൽ രൂപതയുടെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കുചേരും. സമാപന സമ്മേളനത്തിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും.