വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ പിടിയിൽ
1374152
Tuesday, November 28, 2023 3:07 AM IST
നെടുമ്പാശേരി: വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കന്യാകുമാരി വേദനഗർ ഇരുളപ്പപുരം ബാവാ കാസിം(49)നെയാണ് റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയതത്. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആൻഡ്രൂസ്, കോട്ടയം സ്വദേശി രതീഷ് കുമാർ എന്നിവരിൽനിന്ന് മലേഷ്യയിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപാ വീതം തട്ടിയെടുക്കുകയായിരുന്നു.
ചെങ്ങന്നൂരിലെ ഒരു ഉഴിച്ചിൽ കേന്ദ്രത്തിൽ ചികിത്സയ്ക്ക് വന്നപ്പോഴാണ് ബാവാ കാസിം രതീഷ് കുമാറിനെ പരിചയപ്പെട്ടത്. ഉത്തർപ്രദേശിൽ എസ്എസ് ട്രാവത്സ് എന്ന സ്ഥാപനം നടത്തുകയാണെന്നും, ഉയർന്ന ശന്പളമുള്ള പാക്കിംഗ് ജോലി ശരിയാക്കിത്തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിൻ പ്രകാരം രതീഷ്കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം എട്ട് ലക്ഷം രൂപ ഇയാൾക്ക് കൈമാറിയത്.
ഇവരെ തിരുവനന്തപുരത്ത് മെഡിക്കൽ പരിശോധനയ്ക്കും കൊണ്ടുപോയിരുന്നു. തുടർന്ന് സിംഗിൾ എൻട്രി വിസ എന്ന പേരിൽ വീസ പോലെ ഒരു പേപ്പർ വാട്സ് ആപ്പ് വഴി ഉദ്യോഗാർഥികൾക്ക് ബാവാ കാസിം അയച്ചുകൊടുത്തു.
തട്ടിപ്പാണെന്ന് മനസിലായതിനെ തുടർന്ന് ഫെമി പോലീസിൽ പരാതിനൽകയും സൈബർ പോലീസ് കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തിൽ ഇയാൾ പറഞ്ഞ ട്രാവത്സ് ഇല്ലെന്ന് കണ്ടെത്തി. ബാവാ കാസിമിന്റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും, തട്ടിപ്പുസംഘത്തിൽ ഇയാളെക്കൂടാതെ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
നാഗർകോവിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്ഐമാരായ പി.ജി. അനൂപ്, എം.ജെ. ഷാജി, എ.ബി. റഷീദ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിറാസ് അമീൻ, ലിജോ ജോസ്, പ്രിൻസ് സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.