പിറവം/ പോത്താനിക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ആർദ്ര കേരളം പുരസ്കാരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ജില്ലയിൽ. ഒന്നാം സ്ഥാനം പിറവം നഗരസഭയ്ക്കും രണ്ടാം സ്ഥാനം പൈങ്ങോട്ടൂര്‍ പഞ്ചായത്തിനുമാണ് ലഭിച്ചത്.
പിറവം നഗരസഭ
പിറവത്തിന് തുടർച്ചയായി രണ്ടാം തവണയാണ് പുരസ്കാരം ലഭിക്കുന്നത്. 10 ലക്ഷം രൂപയാണ് അവാർഡ് തുക. ജീവിതശൈലീ രോഗം, കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകൾ, പകർച്ചവ്യാധി നിയന്ത്രണ പരിപാടികൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണ പരിപാടികൾ, ഡയാലിസിസ് യൂണിറ്റ്, ഹരിതകർമ സേന, ഗ്യാസ് ക്രിമറ്റോറിയം എന്നിവ മികച്ച രീതിയിൽ നടപ്പാക്കി.
അലോപ്പതി, ആയുർവേദം, ഹോമിയോ, വിഭാങ്ങളുടെയും കൂട്ടായ പ്രവർത്തനവും മുന്നേറ്റവും പാലിയേറ്റീവ് മാലിന്യ സംസ്കരണ രംഗത്തെ മികവുമാണ് ഒന്നാമതെത്താൻ കാരണമായതെന്ന് നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, വൈസ് ചെയർമാൻ കെ.പി. സലിം എന്നിവർ പറഞ്ഞു.
പൈങ്ങോട്ടൂര്‍ പഞ്ചായത്ത്
ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനം വിലയിരുത്തിയാണ് പൈങ്ങോട്ടൂര്‍ പഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക.
കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ 20 ലക്ഷം രൂപയും ആയുര്‍വേദ, ഹോമിയോ ആശുപ്രതികള്ക്കായി 25 ലക്ഷം രൂപയും പദ്ധതി ഇനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചായത്ത് വകയിരുത്തിയിരുന്നു. ഇതില്‍ മൂന്ന് ആശുപത്രികള്‍ക്കും മരുന്ന് വാങ്ങല്‍, പാലിയേറ്റീവ് പരിചരണം, കുടുംബാരോഗ്യ കേന്ദ്രത്തില്‍ മുഴുവന്‍ സമയ അധിക ഫാര്‍മസിസ്റ്റ്, പകര്‍ച്ചവ്യാധി നിയന്ത്രണം, ആശുപത്രി ഉപകരണങ്ങളും ഫര്‍ണിച്ചറും വാങ്ങല്‍, കാന്‍സര്‍ നിയന്ത്രണം, ഡയാലിസിസ് രോഗി സഹായം തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുന്നു.
കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ് 100 ശതമാനം പൂര്‍ത്തീകരിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണം കൈവരിച്ചു. സായാഹ്ന ഒപിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇ-ഹെല്‍ത്ത് സംവിധാനം ഉപയോഗിച്ച് മുഴുവന്‍ പേപ്പര്‍ലെസായി കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ സഹായത്തോടെ രോഗികളുടെ മുഴുവന്‍ ചികിത്സാ ഡേറ്റയും ഡിജിറ്റല്‍ സമ്പ്രദായത്തിലാണ് കുടുംബാരോഗ്യ ഒപി പ്രവര്‍ത്തിക്കുന്നത്. ഇവയെല്ലാം പുരസ്കാരത്തിനായി പരിഗണിച്ച ഘടകങ്ങളാണ്.