മൂവാറ്റുപുഴ: വേനൽ കടുത്തതോടെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലം കിട്ടാക്കനി. പായിപ്ര പഞ്ചായത്തിലെ തട്ടുപറന്പ്, ഒഴുവുപാറ, വത്തിക്കാൻ സിറ്റി, കവാട്ടുമുക്ക്, മാനാറി, തേരാപ്പാറ എന്നിവിടങ്ങളിലും മഞ്ഞള്ളൂർ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ മണിയന്തടം, ചക്കിട്ടപാറ, രണ്ട് പ്ലാക്കൽപ്പാറ എന്നീ ഭാഗത്തും, വാളകം പഞ്ചായത്തിലെ ശക്തിപുരം, അഞ്ചുംകവല, റാക്കാട് പ്രദേശത്തും, ആവോലി പഞ്ചായത്തിലെ നടുക്കര, നെല്ലിപ്പിള്ളി ലക്ഷംവീട് കോളനി, ചെങ്ങറ കോളനി, ഉതുവേലിത്തണ്ട് എസ്സി കോളനി എന്നിവിടങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
നഗരസഭ പരിധിയിൽ ഓലിപ്പാറ കോളനി, ശാസ്താംകുടി, ആനിക്കുടി, കുര്യൻമല, വളക്കുഴി, സംഗമം കവല, പുളിയൻ കണ്ടത്തികുടി പ്രദേശങ്ങളിലും ജലവിതരണം ഫലപ്രദമല്ല. ലക്ഷംവീട്, എസ്സി കോളനികൾ എന്നിവിടങ്ങളിലേക്കും, ജല അഥോറിറ്റിയുടെ കുടിവെള്ള വിതരണത്തിന് തടസമാകുന്ന ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്ന ഭവനങ്ങളിലെയും ആളുകൾക്ക് ബുദ്ധിമുട്ടുകൾ വർധിച്ചു.
ജലജീവൻ മിഷൻ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും നിലവിലുള്ള കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ല. വിവിധ ഇടങ്ങളിലുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ കിണറുകളിൽ ജലനിരപ്പും താഴ്ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ജലക്ഷാമമുള്ള ഇടങ്ങളിൽ ശുദ്ധജലം ടാങ്കറുകളിൽ എത്തിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം ആവശ്യപ്പെട്ടു. ധനസ്ഥിതി നോക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തനതുഫണ്ട് ഉപയോഗിച്ച് ജലവിതരണം നടത്താൻ ജില്ല കളക്ടർ അനുമതി നൽകണം. സർക്കാർ ധനസഹായം നൽകി താലൂക്കുകൾ വഴി ജലവിതരണത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും മുൻ എംഎൽഎ ആവശ്യപ്പെട്ടു.