ആലുവ: ജനവാസം വർധിച്ച സമീപ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ കൂട്ടിച്ചേർത്ത് പുതിയ ഗ്രാമപഞ്ചായത്ത് വേണമെന്ന അശോകപുരം നിവാസികളുടെ ഏറെനാളായുള്ള ആവശ്യം യാഥാർഥ്യത്തിലേക്ക്. പുതിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനായി തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായി അഞ്ചംഗ ഡീലിമിറ്റേഷൻ കമ്മിറ്റി രൂപീകരിച്ചത് പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്.
എടത്തല, കീഴ്മാട്, ചൂർണിക്കര ഗ്രാമപഞ്ചായത്തുകളിലായാണ് ആലുവ നഗരാതിർത്തിയിലെ അണ്ടിക്കമ്പനി മുതൽ ചുണങ്ങംവേലി വരെയുള്ള ജനവാസ മേഖല.
ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽപ്പെടുന്ന സ്ഥലമാണിത്. ഇവിടെയുള്ളവർ രണ്ട് ബസ് കയറി വേണം അതാത് പഞ്ചായത്തുകളിൽ വിവിധാവശ്യങ്ങൾക്കായി എത്താൻ.
ഈ യാത്രാദുരിതം കൂടാതെ ജനങ്ങളുടെ എണ്ണം കൂടിയതിനാൽ പഞ്ചായത്തിലെ ജീവനക്കാർക്കും സമയബന്ധിതമായി ഫയലുകൾ നീക്കാനാകുന്നില്ല. ജോലിഭാരം കാരണം എടത്തല പഞ്ചായത്തിൽ സെക്രട്ടറിമാരും ജീവനക്കാരും എത്രയും വേഗം സ്ഥലം മാറി പോകുന്നതും പതിവാണ്.
ഈ പഞ്ചായത്തുകളിലെ ഓരോ വാർഡിലും 1800 മുതൽ 2200 വരെ വോട്ടർമാരാണുള്ളത്. നിലവിൽ എടത്തലയിൽ 21, ചൂർണ്ണിക്കര 18, കീഴ്മാട് 18 എന്നിങ്ങനെയാണ് വാർഡുകൾ ഉള്ളത്. വാർഡുകളുടെ എണ്ണം കുറയാതെ പുതിയ പഞ്ചായത്ത് രൂപീകരിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല എല്ലാ പഞ്ചായത്തുകളും വാഴക്കുളം ബ്ലോക്കിൽ വരുന്നതിനാൽ രൂപീകരണം എളുപ്പമായി.
എടത്തല പഞ്ചായത്തിലെ 1, 2, 17, 18, 19, 20, 21, ചൂർണിക്കരയുടെ 3, 7, 8, 9, കീഴ്മാടിന്റെ 15,16,17,18 തുടങ്ങിയ വാർഡുകളുമാണ് പുതിയ പഞ്ചായത്തിൽ ഉൾപ്പെടുക. പൊതുജനങ്ങളുടെ ആക്ഷേപങ്ങളും പരാതികളും പരിഗണിച്ച ശേഷമാണ് ഡിലിമിറ്റേഷൻ കമ്മിറ്റി അന്തിമ റിപ്പോർട്ട് സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും സമർപ്പിക്കുക.