മൂവാറ്റുപുഴ: മൂവാറ്റുപുഴ മണ്ഡലത്തിലെ ടൗണ്‍ റോഡുകൾ ബിഎംബിസി നിലവാരത്തിൽ നിർമിക്കാൻ ബജറ്റിൽ തുക വകയിരുത്തി. മൂവാറ്റുപുഴക്കായി 207.3 കോടിയുടെ പദ്ധതികളാണ് നൽകിയിരുന്നതെന്നും ഇതിൽ എല്ലാ പദ്ധതികൾക്കും ബജറ്റിൽ അംഗീകാരം ലഭ്യമായതായും മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു.
റോഡുകളുടെ നവീകരണത്തിനായി 207.3 കോടി രൂപയുടെ പദ്ധതികൾക്ക് ബജറ്റ് അനുമതി ലഭിച്ചു. മൂവാറ്റുപുഴ ടൗണ്‍ വികസനത്തിനാണ് ഇക്കുറി മുൻഗണന നൽകിയതെന്ന് എംഎൽഎ പറഞ്ഞു. നഗരത്തിൽ വലിയ ഗതാഗത കുരുക്കാണുളളത്. ഇതിന് പരിഹാരം കൂടി ലക്ഷ്യമിട്ടാണ് ഇടുങ്ങിയ റോഡുകൾ ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിൽ കൂടുതൽ റിംഗ് റോഡുകൾ ലഭ്യമാകുമെന്നും എംഎൽഎ വ്യക്തമാക്കി.
മൂവാറ്റുപുഴ അഗ്നിരക്ഷാ സേനയ്ക്ക് പുതിയ കെട്ടിട നിർമാണം, പോത്താനിക്കാട്-കുളപ്പുറം റോഡ്, മൂവാറ്റുപുഴ-മാറാടി റോഡ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡെവലപ്മെന്റ്, പഴയ മൂവാറ്റുപുഴ റോഡ് നാലുവരി പാതയാക്കൽ, മൂവാറ്റുപുഴ നഗര റോഡുകളുടെ വികസനം, തൊടുപുഴ-പിറവം റോഡ് (മാറിക-കരിന്പന), പോത്താനിക്കാട്-ചാത്തമറ്റം റോഡ്, മൂവാറ്റുപുഴയാറിൽ കായനാട് റെഗുലേറ്റർ സംവിധാനം സ്ഥാപിക്കൽ, വാഴക്കുളം-കോതമംഗലം റോഡ്, മൂവാറ്റുപുഴ യൂറോപ്യൻ മാർക്കറ്റിൽ അന്തർദേശീയ നിലവാരത്തിലുള്ള അഗ്രികൾച്ചർ ടെസ്റ്റിംഗ് ലബോറട്ടറി ആൻഡ് കോൾഡ് ചെയിൻ സിസ്റ്റം, മാറാടി-പെരുവംമുഴി ബിസി ഓവർലേ ഇൻക്ലൂഡിംഗ് ബിഎം പാച്ച് വർക്ക്, പുതുപ്പാടി-പോത്താനിക്കാട് റോഡ് ബിസി ഓവർലേ, മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷന്റെ മൂന്നാം നിലയുടെ കെട്ടിട നിർമാണം, മൂവാറ്റുപുഴ വെസ്റ്റേണ്‍ ബെപ്പാസ് ഇൻവെസ്റ്റിഗേഷൻ, അന്പലംകുന്ന് റോഡ് കാപ്പിപള്ളി പാലം പുനർനിർമാണം, അന്പലപടി-വീട്ടൂർ റോഡ്, അന്പലപടി-റാക്കാട് റോഡ്, വാളിയപ്പാടം-മാറാടി ഇംപ്രൂവ്മെന്റ്, ശബരിമല-കൊടൈക്കനാൽ റോഡ് ബിസി ഓവർലേ, നിർമല ബൈപ്പാസ് അലൈൻമെന്റ് ആൻഡ് ലാൻഡ് അക്വസിഷൻ എന്നീ പദ്ധതികൾക്കാണ് 207.3 കോടി അനുവദിച്ചിരിക്കുന്നതെന്നും എംഎൽഎ പറഞ്ഞു.
പുതിയ പദ്ധതികളില്ലെന്ന്
എൽദോ ഏബ്രഹാം
മൂവാറ്റുപുഴ: സംസ്ഥാന ബജറ്റിൽ മൂവാറ്റുപുഴയ്ക്ക് നിരാശയെന്ന് മുൻ എംഎൽഎ എൽദോ ഏബ്രഹാം. പുതിയ പദ്ധതികളൊന്നുമില്ല. സമഗ്ര നഗര റോഡുകളുടെ വികസനത്തിന് അഞ്ച് കോടി മാത്രമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതിക്ക് 20 ശതമാനം തുക മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ ഭരണകാലയളവിൽ ഭരണാനുമതി ലഭിച്ചതും, നിർമാണത്തിൽ ഇരിക്കുന്നതുമായ കക്കടാശേരി-കളിയാർ റോഡ്, മൂവാറ്റുപുഴ-തേനി റോഡ്, ചാത്തമറ്റം-മുള്ളരിങ്ങാട് റോഡ് ഉൾപ്പെടെയുള്ള വികസന പദ്ധതികളുടെ പ്രവർത്തനമല്ലാതെ മറ്റൊരു പുതിയ പദ്ധതിയും കഴിഞ്ഞ രണ്ട് വർഷത്തിനിടെ മൂവാറ്റുപുഴക്ക് അനുവദിക്കപ്പെട്ടിട്ടില്ല.
കാർഷിക മേഖല എന്ന നിലയ്ക്ക് മൂവാറ്റുപുഴ പരിപൂർണ്ണമായും അവഗണിക്കപ്പെട്ടു. വാഴക്കുളം കന്പനിക്ക് ബജറ്റ് വിഹിതമോ, പൈനാപ്പിൾ കർഷകന് ആശ്വാസമേകുന്ന ഒരു പരാമർശം പോലും ഇല്ലാത്തത് എംഎൽഎയുടെ അശ്രദ്ധയാണ്. പൊതുമരാമത്ത് വകുപ്പ് വഴി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയോജക മണ്ഡലത്തിൽ 198 കിലി മീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കാൻ നടപടി എടുത്തുവെങ്കിൽ രണ്ട് വർഷം കൊണ്ട് മൂവാറ്റുപുഴ ബഹുദൂരം പിന്നിലായിയെന്നും മുൻ എംഎൽഎ പറഞ്ഞു.