കൊച്ചി: കേന്ദ്ര ബജറ്റില്‍ കാര്യമായി ഒന്നും കിട്ടാത്തതിന്റെ നിരാശയ്ക്കിടയിലും ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷമുള്ള സംസ്ഥാന ബജറ്റില്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുകയാണ് കൊച്ചി. വ്യവസായ നഗരത്തിന്റെ കാലങ്ങളായുള്ള വിവിധ ആവശ്യങ്ങളും പുതിയ പദ്ധതികളുമൊക്കെ തന്നെയാണ് ഇക്കുറിയും കൊച്ചിയുടെ പ്രതീക്ഷാ ലിസ്റ്റില്‍. നഗരഗതാഗതത്തിന് പുതുമുഖം നല്കിയ മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് പ്രത്യേകം തുക അനുവദിക്കുമോ, ബ്രേക്ക് ത്രൂ പദ്ധതിയിലൂടെ ശാശ്വത പരിഹാരം ഇതുവരെയും കാണാനാകാത്ത നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള പ്രത്യേക പദ്ധതി, വിവിധ റോഡുകളുടെ വികസനം, കുടിവെള്ളക്ഷാമപദ്ധതികള് തുടങ്ങിയവയിലാണ് കൊച്ചി പ്രധാനമായും കണ്ണുവയ്ക്കുന്നത്.
വൈറ്റില മൊബിലിറ്റി ഹബ്
രണ്ടാംഘട്ട വികസനം
വൈറ്റില മൊബിലിറ്റി ഹബിന്റെ രണ്ടാംഘട്ട വികസനം സംബന്ധിച്ച പദ്ധതികൾ കഴിഞ്ഞ ബജറ്റില്‍ ഇടം പിടിച്ചില്ലെങ്കിലും ഇക്കുറി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിനുശേഷം പദ്ധതി ഇഴയുകയാണ്. മേല്‍പ്പാലം വന്നെങ്കിലും ഗതാഗതക്കുരുക്ക് അഴിയാത്ത വൈറ്റിലയ്ക്കും രണ്ടാംഘട്ട വികസനം അത്യാവശ്യമാണ്. ഇതിനുതകുന്ന പദ്ധതികളും നഗരം പ്രതീക്ഷ വയ്ക്കുന്നവയില്‍ ഉള്‍പ്പെടുന്നു. വെള്ളം കയറുന്ന വീടുകളോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കായല്‍ മുഖത്തെ എക്കല്‍ നീക്കം ചെയ്യൽ, പള്ളുരുത്തി സമാന്തരപാത വികസനം, ഫോര്‍ട്ട്കൊച്ചി ബീച്ച് നവീകരണം, സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വികസനം, തേവര എലിവേറ്റഡ് ഹൈവേ, കെ.പി. വള്ളോന്‍ റോഡ് വികസനം, ഗോശ്രീ മാമംഗലം റോഡ് തുടങ്ങിയവയ്ക്കും ബജറ്റ് പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.
എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നവീകരണം
ശോചനീയാവസ്ഥയില്‍ തുടരുന്ന എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ കാര്യത്തില്‍ ഇത്തവണയെങ്കിലും തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികളടക്കം പലതവണ നവീകരണ ആവശ്യം ഉന്നയിച്ചിട്ടും നാളിതുവരെ ഒരു മാറ്റവും ഇല്ല. സംസ്ഥാനത്തുതന്നെ ദീര്‍ഘദൂര സര്‍വീസുകളടക്കം ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോകളിലൊന്നാണ് എറണാകുളം.
ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിക്കുന്നവർ റോഡ് നികുതിയിലെ ഇളവ്, സബ്സിഡി തുക എന്നിവയിൽ പ്രതീക്ഷ വയ്ക്കുന്നു.
വിനോദം, ആരോഗ്യം
കൊച്ചി കാന്‍സര്‍ സെന്ററിനെ മധ്യകേരളത്തിലെ അപ്പക്സ് സെന്ററായി വികസിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം പുരോഗമിക്കുകയാണ്. കാന്‍സര്‍ സെന്ററിനും കളമശേരി മെഡിക്കല്‍ കോളജിനുമുള്പ്പെടെ ആരോഗ്യ മേഖലയില്‍ പുതിയ പദ്ധതികള്‍ പ്രതീക്ഷിക്കുന്നു.
കോവിഡിനുശേഷം കുതിപ്പ് തുടരുന്ന കൊച്ചിയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് പകരുന്ന പ്രത്യേക പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചേക്കാം. വിദ്യാഭ്യാസമേഖലയില്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ സ്റ്റാര്‍ട്ട്അപ് ഇന്‍കുബേറ്ററുകള്‍, വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുന്ന ഉത്തേജന പാക്കേജ്, ഓണ്‍ലൈന്‍, അനധികൃത തെരുവ് കച്ചവടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയും ജില്ലയുടെ പ്രതീക്ഷാ ലിസ്റ്റിലുണ്ട്.