പറവൂർ: പഞ്ചായത്തുകൾ ആവശ്യപ്പെട്ടാൽ ഗ്രാമവണ്ടി പദ്ധതിയിൽ ഒരു മാസത്തിനകം കെഎസ്ആർടിസി ബസ് നൽകുമെന്ന് മന്ത്രി ആന്റണി രാജു. ഗ്രാമവണ്ടി പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേന്ദമംഗലം പഞ്ചായത്തുമായി ചേർന്ന് കെഎസ്ആർടിസി തുടങ്ങിയ ഗ്രാമവണ്ടി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
രാജ്യത്ത് ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആരംഭിക്കുന്നത്. പൊതു ഗതാഗത സൗകര്യങ്ങൾ ജനങ്ങളുടെ അവകാശമാണ്. എന്നാൽ നിലവിലെ സാമ്പത്തിക അവസ്ഥയിൽ കെഎസ്ആർടിസിക്ക് പുതിയ ബസ് സർവീസുകൾ തുടങ്ങാൻ പരിമിതികളുമുണ്ട്. ഈ സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് ഗ്രാമവണ്ടി പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഡ്രൈവർ, കണ്ടക്ടർ, മെയിന്റനൻസ് ചെലവുകൾ തുടങ്ങിയ ഉത്തരവാദിത്തം കെഎസ്ആർടിസി വഹിക്കുമ്പോൾ ഡീസൽ അടിക്കേണ്ട ചുമതല മാത്രമാണ് പഞ്ചായത്തുകൾ ഏറ്റെടുക്കുന്നത്. ബസ് ഓടേണ്ട റൂട്ടുകളും സമയക്രമവും പഞ്ചായത്തുകൾ തീരുമാനിക്കും. പരസ്യങ്ങളിൽനിന്നുള്ള വരുമാനവും പഞ്ചായത്തുകൾക്ക് എടുക്കാം. കെഎസ്ആർടിസി ഏറ്റവും പ്രാധാന്യം നൽകുന്ന ഈ പദ്ധതി കേന്ദ്ര സർക്കാരിന്റെ പുരസ്കാരവും നേടിയെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എട്ടാമത്തെ ഗ്രാമവണ്ടിയാണ് ചേന്ദമംഗലത്തേത്.
ചേന്ദമംഗലം മാറ്റപ്പാടം മൈതാനിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ റിപ്പോർട്ട് അവതരിപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷിപ്പി സെബാസ്റ്റ്യൻ, കെ.ആർ. പ്രേംജി, ഷൈബി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. മണി തുടങ്ങിയവർ പങ്കെടുത്തു. കൂട്ടുകാട്, അണ്ടിപ്പിള്ളിക്കാവ്, മൂത്തകുന്നം, തെക്കുംപുറം, കോട്ടയിൽ കോവിലകം, പഴമ്പിള്ളി തുരുത്ത്, പുത്തൻവേലിക്കര, വടക്കുംപുറം, ഗോതുരുത്ത് എന്നിങ്ങനെ യാത്രാദുരിതം നേരിടുന്ന പ്രദേശങ്ങളിൽ ഗ്രാമവണ്ടി സർവീസ് നടത്തുമെന്ന് അധികൃതർ പറഞ്ഞു.