ചെറായി: മത്സ്യബന്ധന ബോട്ടുകളിൽ ഇനി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ സംവിധാനം. ബോട്ടുകൾക്ക് കടലിൽനിന്നും വലയിൽ കുടുങ്ങിക്കിട്ടുന്നതും തൊഴിലാളികൾ ഭക്ഷണ സാധനങ്ങൾ കൊണ്ടു പോകുന്നതുമായ പ്ലാസ്റ്റിക്കുകൾ കടലിൽ എറിയാതെ ശേഖരിച്ച് കരയിലെത്തിച്ച് റീസൈക്ലിംഗ് ചെയ്യുകയാണ് പദ്ധതി.
ഇതിനായി ബോട്ടുകൾക്ക് വേണ്ട നെറ്റ് ബാഗുകൾ ബുധനാഴ്ച ഹാർബറിൽ വിതരണം ചെയ്തു. ഫിഷറീസ് വകുപ്പ്, എംപിഇഡിഎ, നെറ്റ് ഫിഷ്, ഹാർബർ മാനേജ്മെന്റ് സൊസൈറ്റി, പ്ലാനറ്റ് എർത്ത്, ജില്ലയിലെ മുന്ന് സ്കൂളുകൾ, ഫിഷിംഗ് ബോട്ട് ഓണഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി, മുനമ്പം സ്റ്റേക്ക് ഹോൾഡേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
എംഎംപിഎസ്, തരകൻസ് അസോസിയേഷൻ, ഫ്രഷ് ഫിഷ് ട്രേഡേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളാണ് നെറ്റ് ബാഗുകളുടെ സ്പോൺസർമാർ. ബാഗ് വിതരണ ചടങ്ങിൽ കെ.ബി. രാജീവ്, പി.ബി. സാംബൻ, സി.എസ്. ശൂലപാണി, എ.എസ്. സനൽ, ടി.ഡി. അഷറഫ്, പി.എസ്. ഷൈൻകുമാർ, ഇ.ടി. സുജോയ്, ടി.എ. രത്നാകരൻ എന്നിവർ പ്രസംഗിച്ചു.