പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. 20 അംഗ ഭരണസമിതിയിൽ എൽഡിഎഫ് സ്വതന്ത്രനായ പ്രസിഡന്റ് സി.കെ. ഗോപാലകൃഷ്ണനെതിരെ ഒന്പതിന് എതിരേ 11 വോട്ടുകൾക്കാണ് പ്രമേയം പാസായത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമായ പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും യുഡിഎഫിന് പട്ടികജാതിയിൽപ്പെട്ട അംഗമില്ലാത്തതിനാൽ നേരത്തെ എൽഡിഎഫ് സ്വതന്ത്രനായ ഗോപാലകൃഷ്ണൻ യുഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു. എന്നാൽ യുഡിഎഫ് ഭരണസമിതി എടുക്കുന്ന തീരുമാനങ്ങൾക്ക് പ്രസിഡന്റ് നിരന്തരം തടസം നിന്നതോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു, പ്രസിഡന്റിന്റെ ലോഗിൻ താത്കാലിക ജീവനക്കാരെ കൊണ്ട് ചെയ്യിപ്പിക്കുന്നു, യുഡിഎഫ് അംഗങ്ങൾ കൊടുക്കുന്ന അജണ്ട മാറ്റിവയ്ക്കുന്നു, സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടുന്നില്ല, സ്റ്റാഫ് മീറ്റിംഗ് വിളിച്ച് പഞ്ചായത്തിലെ ജീവനക്കാരെ നിയന്ത്രിക്കുന്നില്ല. തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് നോട്ടീസ് നൽകിയത്. അവിശ്വാസ പ്രമേയം പാസായെങ്കിലും പട്ടികജാതി അംഗങ്ങൾ രണ്ടു പേർ മാത്രമായതിനാൽ ഇനി പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡിഎഫിന് അവശേഷിക്കുന്ന ഏക പട്ടികജാതിക്കാരിയായ മൂന്നാം വാർഡംഗം സിപിഎമ്മിലെ ദിവ്യ മണിയെ പരിഗണിക്കേണ്ടതായി വരും.
പ്രമേയം പാസായതിനെത്തുടർന്ന് യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. യുഡിഎഫ് നേതാക്കളായ ഷമീർതുകലിൽ, കെ.കെ. ഷാജഹാൻ, ആക്ടിംഗ് പ്രസിഡന്റ് ഷെജീന ഹൈദ്രോസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.എം. അബ്ദുൽ അസീസ്, സുബൈറുദീൻ ചെന്താര, വിനിത ഷിജു ബ്ലോക്ക് മെമ്പർ സാജിത നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ തമ്പി കുര്യാക്കോസ്, ഫൈസൽ മനയിലാൻ, അഷറഫ് ചീരകാട്ടിൽ, സുധീർ മുച്ചത്ത്, സുഹറ കൊച്ചുണ്ണി, നൗഫി കരിം, നുസ്രത്ത് ഹാരിസ് എന്നിവർ നേതൃത്വം നൽകി.