കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആദ്യ നഗര സാമൂഹികാരോഗ്യ കേന്ദ്രം തേവരയില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. വിദഗ്ധ ചികിത്സാ സൗകര്യങ്ങളോടെയുള്ള ആരോഗ്യകേന്ദ്രമാണ് ഇവിടെ ഒരുങ്ങുന്നത്. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കിടത്തി ചികിത്സയ്ക്കായി ആറു കിടക്കകള്‍ ഒരുങ്ങുന്ന കേന്ദ്രത്തിൽ രണ്ടു മെഡിക്കല്‍ ഓഫീസര്‍മാർ, നാല് നഴ്സ്, രണ്ട് ഫാര്‍മസിസ്റ്റ്, രണ്ട് ലാബ് ടെക്നിഷ്യന്‍ എന്നിവരുടെ സേവനവും ലഭിക്കും. പുറമെ ആഴ്ചയില്‍ മൂന്നു ദിവസം ഡെന്റല്‍ സര്ജന്, രണ്ടു ദിവസം ശിശുരോഗ വിദഗ്ധന്‍, ചൊവ്വ, ശനി ദിവസങ്ങളില്‍ ഓര്‍ത്തോപീഡിഷ്യന്‍ എന്നിവരുടെ സേവനവുമുണ്ടാകും.
ജില്ലയിലെ ആറു പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ ചടങ്ങിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും. മുടപ്പുഴ, മലയാറ്റൂര്‍, പാലിശേരി, ഉദയംപേരൂര്‍, തിരുവാങ്കുളം, അയ്യമ്പിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് ഉയര്‍ത്തുന്നത്. പാനായിക്കുളം, കോട്ടുവള്ളി, കണ്ടനാട് സബ് സെന്ററുകളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്ററുകളായും പ്രഖ്യാപിക്കും.
ചടങ്ങില്‍ ഹൈബി ഈഡന് എംപി മുഖ്യാതിഥിയായിരിക്കും. മേയര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ടി.ജെ. വിനോദ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്ഥിരംസമിതി അധ്യക്ഷർ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവി, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ. സജിത്ത് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.