തൊടുപുഴ: ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തു. തിങ്കളാഴ്ച സർക്കാർ ജോ. സെക്രട്ടറി സസ്പെൻഡ് ചെയ്ത ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന്റെ സസ്പെൻഷനാണ് സ്റ്റേ ചെയ്തത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് പോലും കിട്ടുന്നതിന് മുമ്പാണ് സസ്പെൻഡ് ചെയ്തിരിക്കുന്നതെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. സസ്പെൻഡ് ചെയ്യാനുള്ള കാരണം ജോയിന്റ് സെക്രട്ടറിയുടെ ഉത്തവിൽ വ്യക്തമായി പറഞ്ഞിട്ടില്ല. ട്രിബ്യൂണൽ മുമ്പാകെ സർക്കാർ പ്ലീഡർമാർ ഹാജരാക്കിയ രണ്ട് പരാതികളും ഡിഎംഒയെ ഉടനടി സർവീസിൽനിന്ന് നീക്കുന്നതിന് പര്യാപ്തമല്ല. അതിനാൽ 15 വരെ സസ്പെൻഷൻ സ്റ്റേ ചെയ്യുകയാണെന്ന് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം ചെയർമാനായ ട്രിബ്യൂണൽ ഉത്തരവിട്ടു. 15ന് കേസ് വീണ്ടും പരിഗണിക്കും.