വിദേശ ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെന്ന് പരാതി
1436838
Wednesday, July 17, 2024 11:35 PM IST
തൊടുപുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്നു കോടികൾ തട്ടിയെടുത്തതായി പരാതി. കരിങ്കുന്നം സ്വദേശി മനുമോൻ ജോസ്, പാലാ പയപ്പാർ സ്വദേശി ഐ.വി.രാജേഷ് എന്നിവർക്കെതിരേയാണ് ഉദ്യോഗാർഥികൾ പരാതിയുമായി രംഗത്തെത്തിയത്. വിവിധ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 125 ഓളം വിദ്യാർഥികളിൽനിന്നു നാലുകോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
മൂവാറ്റുപ്പുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എആർ കണ്‍സൾട്ടൻസി എന്ന സ്ഥാപനത്തിലൂടെയാണ് ഇവർ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. മനു ഇടതുപാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയാണെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
ഇസ്രയേൽ, കാനഡ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഉയർന്ന ശന്പളത്തിലുള്ള ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ജോലിയുടെ സ്വഭാവത്തിനനുസരിച്ച് 50,000 മുതൽ അഞ്ച് ലക്ഷം വരെയാണ് ഉദ്യോഗാർഥികളിൽനിന്ന് ഈടാക്കിയത്.
പണം നൽകിയവരുടെ വിശ്വാസം പിടിച്ചുപറ്റാനായി ഇവർ തന്നെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റെടുക്കും. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽനിന്നു വിവരങ്ങൾ അന്വേഷിക്കുന്നതോടെ ഭൂരിഭാഗം ഉദ്യോഗാർഥികളും ഇവരുടെ വലയിലാകും.
തുടർന്ന് തിരുവനന്തപുരം കേന്ദ്രീകരിച്ച് ഉദ്യോഗാർഥികൾക്കായി മെഡിക്കൽ പരിശോധനയും നടത്തും. 18 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തേക്ക് പോകുന്നതിന് അഞ്ച് ലക്ഷമാണ് ഇവർ നേരിട്ട് വാങ്ങുന്നത്. ബാക്കി തുകയ്ക്ക് ഇവർ തന്നെ വായ്പ തരപ്പെടുത്തിത്തരുമെന്ന് ഉദ്യോഗാർഥികളുടെ രക്ഷിതാക്കളെ വിശ്വസിപ്പിക്കും.
പിന്നീട് വിവിധ രാജ്യങ്ങളിലെ വ്യാജമായി നിർമിച്ച വർക്ക്മെമ്മോ ഇവർക്ക് നല്‍കും. തുടർന്ന് അഞ്ച് ലക്ഷം രൂപ കൈക്കലാക്കും. വ്യാജമായി നിർമിച്ച വിസയുടെ പകർപ്പും ഉദ്യോഗാർഥികൾക്ക് നൽകും. വിദേശത്തേക്ക് പോകാൻ തയാറായി എയർപോർട്ടിലെത്തി മടങ്ങിയ ഉദ്യോഗാർഥികൾ വരെയുണ്ട്.
കേരളത്തിലുടനീളം ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തിയതായി ഉദ്യോഗാർഥികൾ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
രാജേഷിനെ തട്ടിപ്പുകേസിൽ പോലീസ് പിടികൂടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു.
പ്രതികളെ ഇപ്പോൾ ഫോണിൽ ബന്ധപ്പെടാനും കഴിയുന്നില്ല. ഇവർ ഒളിവിലാണെന്നാണ് വിവരം. പോലീസിൽ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ കാര്യമായ നടപടി ഉണ്ടാകുന്നില്ലെന്നും ഇവർ പറഞ്ഞു.
തട്ടിപ്പിനിരയായവരെ ഉൾപ്പെടുത്തി ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചിട്ടുണ്ട്. ഈ മാസം 21ന് തൊടുപുഴയിൽ കണ്‍വൻഷനും പോലീസ് സ്റ്റേഷൻ മാർച്ചും നടത്താനാണ് ഇവരുടെ നീക്കം. ഇതിനു മുന്നോടിയായി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും ഇവരുടെ സ്വത്ത് കണ്ടു കെട്ടണമെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ചെയർമാൻ ഡേവീസ് രാമപുരം, ജനറർ കണ്‍വീനർ പി.പി. അനിൽകുമാർ, ഇ.സി. മനു, പി. സജീവ്, ലാലി ജോണ്‍ എന്നിവർ പങ്കെടുത്തു.