റോഡ് നിർമാണത്തിനു വിലങ്ങുതടിയായി വനംവകുപ്പ്
1434739
Wednesday, July 10, 2024 4:46 AM IST
വണ്ണപ്പറം: മലയോരമേഖലയുടെ സമഗ്രവികസനത്തിന് സഹായകരമാകുന്ന നെയ്യശേരി- തോക്കുന്പൻ സാഡ് റോഡ് പ്രളയ ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി ജർമൻ സഹായത്തോടെ നിർമാണം ആരംഭിച്ചെങ്കിലും വനംവകുപ്പിന്റെ നിലപാട് റോഡ് വികസനത്തിന് തടസമാകുന്നു. റോഡ് കടന്നു പോകുന്ന ഭാഗത്തുള്ള മരങ്ങൾ മുറിച്ചു നീക്കാൻ വനം വകുപ്പ് അനുവാദം നൽകാത്തതാണ് പ്രതിസന്ധിയാ യിരിക്കുന്നത്. വനം വകുപ്പിന്റെ നിക്ഷേധാത്മക നിലപാടു മൂലം ഏറെ ബുദ്ധിമുട്ടുന്നത് മുണ്ടൻമുടി, നാരങ്ങാനം നിവാസികളാണ്.
തൊമ്മൻകുത്തിൽനിന്ന് ആരംഭിക്കുന്ന റോഡ് നാരങ്ങാനം വഴി മുണ്ടൻമുടിയിൽ വച്ചാണ് ആലപ്പുഴ- മധുര സംസ്ഥാന പാതയുമായി സന്ധിക്കുന്നത്. ഇത് പൂർത്തിയാകണമെങ്കിൽ റോഡിൽ തടസമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കണം. റോഡ് മികച്ച നിലവാരത്തിൽ നിർമാണം പൂർത്തിയായാൽ വണ്ണപ്പുറം പഞ്ചായത്തിലെ മലയോരപ്രദേശങ്ങളായ നാരങ്ങാനം, മുള്ളരിങ്ങാട്, വെള്ളക്കയം, പുളിക്കത്തൊട്ടി, ആനക്കുഴി, പട്ടയക്കുടി എന്നിവിടങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയും.
എന്നാൽ, തൊമ്മൻകുത്ത് മണിയൻസിറ്റിമുതൽ നാരങ്ങാനം, മുണ്ടൻമുടി വരെയുള്ള നാലു കിലോമീറ്റർ റോഡ് കടന്നുപോകുന്ന ഭാഗത്തു നിൽക്കുന്ന മരങ്ങൾ മുറിയ്ക്കാൻ വനം വകുപ്പ് തയാറാകാത്തതിനാൽ ഈ ഭാഗത്തെ റോഡ് നിർമാണം ഉപേക്ഷിക്കേണ്ടി വരുമെന്ന നിലപാടിലാണ് കരാറുകാരനും കഐസ്ടിപിയും.
ഇത്തരത്തിൽ റോഡു നിർമാണം ഉപേക്ഷിച്ചുപോയാൽ 137.8 കോടി ചെലവഴിച്ച് നിർമിക്കുന്ന റോഡു കൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടുകയില്ല. റോഡ് നിർമാണത്തിനുള്ള തടസം ഒഴിവാക്കണമെന്ന് തൊമ്മൻകുത്ത് വനസംരക്ഷണ സമിതിയും ആവശ്യപ്പെട്ടു.