തൊടുപുഴ: വിശ്വാസത്തിന്റെ നിറവിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ക്രൈസ്തവ ദേവാലയങ്ങളിൽ ഇന്നു ഓശാനഞായർ ആഘോഷിക്കും.
ലോകചരിത്രത്തിലെ ആദ്യത്തെ എഴുതപ്പെട്ട നിയമസംഹിതയായ കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന നിയമത്തെ തിരുത്തി മാനവ സ്നേഹത്തിന്റെ പുതിയ സന്ദേശം ലോകത്തിനു നൽകിയ യേശുക്രിസ്തു തന്റെ പരസ്യജീവിത കാലത്ത് കഴുതക്കുട്ടിയുടെ പുറത്തുകയറി ജറുസലേം ദേവാലയത്തിലേക്ക് രാജകീയ പ്രവേശനം നടത്തിയപ്പോൾ ഒലിവിലകൾ വീശി ദാവീദിന്റെ പുത്രന് ഓശാന പാടി എതിരേറ്റ ചരിത്രസംഭവത്തിന്റെ അനുസ്മരണമാണ് ഓശാന ഞായറിൽ ദേവാലയങ്ങളിൽ ആചരിക്കുന്നത്.
വിനയത്തിന്റെ മാതൃകയായി മാറിയ രാജാധിരാജനെ ഓശാനഗീതങ്ങൾ പാടി വിശ്വാസസമൂഹം ഇന്ന് എതിരേൽക്കും. ആശീർവദിച്ച കുരുത്തോലകളുമായി ദേവാലയത്തിനു ചുറ്റും പ്രദക്ഷിണവും നടത്തും.
മുതലക്കോടം സെന്റ് ജോർജ്, കരിമണ്ണൂർ സെന്റ് മേരീസ്, കാളിയാർ സെന്റ് റീത്താസ്, മാറിക സെന്റ് ജോസഫ്, മൈലക്കൊന്പ് സെന്റ് തോമസ്, തുടങ്ങനാട് സെന്റ് തോമസ്, മൂലമറ്റം സെന്റ് ജോർജ്, വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ, അടിമാലി സെന്റ് ജൂഡ്, പാറത്തോട് സെന്റ് ജോർജ്, മുരിക്കാശേരി സെന്റ് മേരീസ്, ചുരുളി സെന്റ് തോമസ്, തങ്കമണി സെന്റ് തോമസ്, വെള്ളയാംകുടി സെന്റ് ജോർജ്, കട്ടപ്പന സെന്റ് ജോർജ്, രാജകുമാരി ദൈവമാതാ തുടങ്ങിയ ദേവാലയങ്ങളിൽ ആഘോഷപൂർവം ഓശാനഞായർ തിരുക്കർമങ്ങൾ നടക്കും.