രാജകുമാരി: അരിക്കൊമ്പൻ ദൗത്യം സ്റ്റേ ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു ജനം തെരുവിലിറങ്ങി. ജനകീയസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു.
കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയുടെ ഭാഗമായ പവർഹൗസ്, പെരിയകനാൽ, ശങ്കരപാണ്ഡിമെട്ട്, പൂപ്പാറ, ബോഡിമെട്ട് എന്നിവിടങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കമാണ് പ്രതിഷേധത്തിന് ഇറങ്ങിയത്. കെഎസ്ആർടിസി ബസുകൾ, സ്വകാര്യ വാഹനങ്ങൾ എല്ലാം തടഞ്ഞു. ഒന്നര മാസമായുള്ള പ്രതീക്ഷ തകർന്നതിനാലാണ് തങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങേണ്ട ഗതികേടിലെത്തിയതെന്നു സത്രീകൾ പറഞ്ഞു.
വിവിധ മേഖലകളിൽ പോലീസിനെയും വിന്യസിച്ചിരുന്നു. 301 കോളനി, ബിഎൽ റാം, ദിഡീർ നഗർ എന്നിവിടങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. സിങ്കുകണ്ടം, 301 കോളനി നിവസികൾ ചേർന്നു കുങ്കി താവളമായ സിമന്റുപാലത്തേക്കു പ്രകടനം നടത്തി.
13 പഞ്ചായത്തുകളിലായാണ് ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, വിവിധ കാരണങ്ങളാൽ രാജാക്കാട്, സേനാപതി, ബൈസൺവാലി പഞ്ചായത്തുകളെ ഒഴിവാക്കിയിരുന്നു.
ചിന്നക്കനാൽ, ശാന്തന്‍പാറ പഞ്ചായത്തുകളിലാകെ വൻ പ്രതിഷേധമാണ് നടന്നത്. അരിക്കൊമ്പൻ, ചക്കകൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ കാട്ടാനകളെ ഈ മേഖലയിൽനിന്നു മാറ്റുന്നതുവരെ ഇത്തരം പ്രതിഷേധങ്ങൾ തുടരുമെന്നു പ്രതിഷേധക്കാർ പറഞ്ഞു. ആനയ്ക്കു നൽകുന്ന പരിഗണന മനുഷ്യർക്കും നൽകണം. അരിക്കൊമ്പന്റെ സംരക്ഷണച്ചുമതല സർക്കാർ മൃഗസ്നേഹികളെ ഏല്പിക്കുകയാണ് വേണ്ടതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
റോഡിൽ കഞ്ഞിവച്ചു
പ്രതിഷേധം
ബോഡിമെട്ട്, പൂപ്പാറ, സിമന്റ്പാലം, പെരിയകനാൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജനങ്ങൾ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തി. സിമന്റ് പാലത്തും ബോഡിമെട്ടിലും റോഡിൽ കഞ്ഞിവച്ചു പ്രതിഷേധിച്ചു. കടകൾ അടച്ചു വ്യാപാരികളും വാഹനങ്ങൾ നിരത്തിലിറക്കാതെ ഓട്ടോ, ടാക്സി ഡ്രൈവർമാരും ഹർത്താലിനു പിന്തുണ നൽകിയതോടെ പത്തു പഞ്ചായത്തുകളിൽ ജനജീവിതം നിശ്ചലമായി. അരിക്കൊന്പനെ കൂട്ടിലടയ്ക്കുംവരെ സമരത്തിൽനിന്നു പിന്നോട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
സമരക്കാർക്കെതിരേ കേസ്
ഇന്നലെ നടന്ന ജനകീയ ഹർത്താലിൽ റോഡ് ഉപരോധിച്ചവർക്കെതിരെയും വാഹനങ്ങൾ തടഞ്ഞവർക്കെതിരെയും പോലീസ് കേസെടുത്തു. ഏഴുദിവസം മുന്‍പ് നോട്ടീസ് നൽകി മാത്രമേ ഹർത്താൽ നടത്താവൂ എന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നതിനാലാണ് പ്രതിഷേധക്കാർക്കെതിരേ കേസെടുക്കാൻ പോലീസ് നിർബന്ധിതരായത്.
ഹർത്താൽ നിയമവിരുദ്ധമാണെന്നു കാണിച്ചു ജനകീയ മുന്നണി നേതാക്കൾക്കു പോലീസ് നോട്ടീസ് നൽകിയിരുന്നു. ഹർത്താലിൽ നാശനഷ്ടം വരുത്തുകയോ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഇതുമൂലമുണ്ടാകുന്ന എല്ലാ നഷ്ടങ്ങൾക്കും ജനകീയ മുന്നണി നേതാക്കളായിരിക്കും ഉത്തരവാദികളെന്നും ഇവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.
മൂന്നാറില്‍
ഹര്‍ത്താല്‍ പൂര്‍ണം
മൂന്നാര്‍: അരിക്കൊമ്പന് ദൗത്യം സംബന്ധിച്ച ഹൈക്കോടതിവിധിയില്‍ പ്രതിഷേധിച്ചു ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളില്‍ നടന്ന ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. മൂന്നാര്‍ ടൗണിലെ പെട്ടിക്കടകള്‍ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങള്‍ തുറന്നില്ല. ടൂറിസ്റ്റ് ടാക്സി വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. ചുരുക്കം ചില ഓട്ടോറിക്ഷകൾ ടൗണിലെത്തിയെങ്കിലും യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.
മിന്നല്‍ ഹര്‍ത്താല്‍ വിനോദസഞ്ചാര മേഖലയെയും കാര്യമായി ബാധിച്ചു. ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്തതുമൂലം മൂന്നാറിലെ വിനോദസഞ്ചാരികള്‍ വലഞ്ഞു. കെഎസ്ആര്‍ടിസി ചില സര്‍വീസുകള്‍ നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ ഓടാന്‍ തയാറാകാതിരുന്നതു സഞ്ചാരികളെ വലച്ചു.
കാട്ടാന ആക്രമണം:
മൂന്നു വർഷത്തിനിടെ
കൊല്ലപ്പെട്ടത് 29 പേർ
രാജകുമാരി: 2010 മുതല്‍ 2013 മാര്‍ച്ച് 25 വരെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലായി 29 പേര് കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വനംവകുപ്പ് നടത്തിയ കണക്കെടുപ്പിൽ കണ്ടെത്തിയതാണിത്.
വനംവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ കണക്കെടുപ്പില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ 2005 മുതല്‍ 2023 വരെ 180ഓളം കെട്ടിടങ്ങള്‍ അരിക്കൊന്പന് തകര്‍ത്തതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 23 കെട്ടിടങ്ങള്‍ ഈ വര്‍ഷം തകര്‍ത്തതാണ്. നഷ്ടപരിഹാരത്തിനു വനംവകുപ്പില്‍ ലഭിച്ച അപേക്ഷകളുടെ കണക്കാണിത്.
ആക്രമണത്തില്‍ വീടുകളും മറ്റും തകര്‍ന്നുവീണു മുപ്പതോളം പേര്‍ക്കു പരിക്കേറ്റു. നൂറോളം പേരുടെ ഏക്കര്‍കണക്കിനു കൃഷിയും നശിപ്പിച്ചു. നിരവധി വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. ഈ വിവരങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചിട്ടുണ്ടെന്നാണു വനംവകുപ്പ് പറയുന്നത്.