ചെറുതോണി: മലയോര കർഷകർക്കൊപ്പം നിൽക്കാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ കർഷകർ സംഘടിച്ച് ശക്തമായി പ്രതികരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതി ആവശ്യപ്പെട്ടു.
കാർഷികമേഖല വലിയ പ്രതിസന്ധികളെ നേരിടുന്ന ഈ ഘട്ടത്തിലും സർക്കാർ സംവിധാനങ്ങൾ നിഷ്ക്രിയമായി തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഭരണകൂടം ജനങ്ങൾക്കൊപ്പമല്ല എന്നതിന്റെ തെളിവാണിത്. കാട്ടുമൃഗങ്ങളെ കാട്ടിൽ ഒതുക്കിനിർത്തേണ്ടതിനു പകരം ജനങ്ങളുടെ ജീവനും ദേഹണ്ധങ്ങളും തകർത്തെറിയുന്നതിന് അവസരം ഒരുക്കുന്ന നയങ്ങളും നിയമങ്ങളുമാണ് സർക്കാർ സ്വീകരിന്നത്. മുമ്പെങ്ങും ഇല്ലാത്തവിധം കാർഷികമേഖലയിൽ വന്യജീവികൾ എത്തുന്നതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഹിഡൻ അജണ്ട ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വനംവകുപ്പുദ്യോഗസ്ഥരുടെ നിഷ്ക്രിയത്വം അസഹനീയമായി തീർന്നിരിക്കുകയാണ്. രാത്രിയിൽ മാത്രമല്ല പകൽപോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് മലയോരവാസികൾ. പരീക്ഷായായിട്ടുകൂടി കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത ഭീതിജനകമായ സ്ഥിതിയാണ്. ജനങ്ങളുടെ നികുതിപ്പണം ചിലവഴിച്ച് കർഷകരെ വഴിയാധാരമാക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുവാൻ കർഷകർ രാഷ്ട്രീയത്തിന് അതീതമായി സംഘടിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ തുടർസമരപരിപാടികൾ സംഘടിപ്പിക്കുന്നതിന് കരിമ്പൻ രൂപത കാര്യാലയത്തിൽ ചേർന്ന രൂപതാസമിതി
യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഫാ. ജിൻസ് കാരക്കാട്ട്, ബേബി കൊടകല്ലിൽ, വി.ടി. സെബാസ്റ്റ്യൻ, ആഗ്നസ് ബേബി, റോയി തോമസ്, ടോമി ഇളംതുരുത്തിയിൽ, ആദർശ് മാത്യു, ജിറ്റോ വാഴത്തോപ്പ്, സാബു തോമസ്, അഗസ്റ്റിൻ പരത്തിനാൽ, ആൻസി തോമസ്, ജോളി വിൻസന്റ്, സെസിൽ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.