തൊടുപുഴ: ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട നാട്ടറിവുകൾ ശേഖരിക്കുന്നതിനു സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് നടത്തുന്ന പ്രവർത്തനങ്ങൾക്കു ജില്ലയിലും തുടക്കമാകുന്നു. ജില്ലയുടെ പരന്പരാഗത നാട്ടറിവുകൾ ശേഖരിച്ച് വരും തലമുറകൾക്കായി സൂക്ഷിക്കാൻ വഴിയൊരുക്കുന്നതാണു പദ്ധതി.
നാട്ടറിവുകളുടെ തൽസ്ഥിതി പഠനം, ശേഖരണം, സംരക്ഷണം, സുസ്ഥിര ഉപയോഗം ഇതിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ പങ്കുവയ്ക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കു ഇടുക്കിയടക്കം സംസ്ഥാനത്തെ അഞ്ചു ജില്ലകളെയാണു ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിട്ടുള്ളത്. വയനാട്, കണ്ണൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവയാണ് മറ്റു ജില്ലകൾ.
പഞ്ചായത്ത്തല ആസൂത്രണ പ്രക്രിയയിൽ വ്യത്യസ്ത മേഖലകളിലെ നാട്ടറിവുകളുടെ പ്രസക്തി മനസിലാക്കിക്കൊടുക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചു പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനു മാർഗരേഖ തയാറാക്കുകയുമാണു നാട്ടറിവ് എന്ന പേരിലുള്ള പ്രവർത്തനങ്ങളുടെ ആദ്യഘട്ടം. ഇതിനായി അഞ്ച് ജില്ലയിലെയും ഓരോ പഞ്ചായത്തിൽ വീതം ഏകദിന എഴുത്തുശാല സംഘടിപ്പിക്കും. ഇടുക്കിയിൽനിന്നു വട്ടവട പഞ്ചായത്തിനെയാണു ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.
എഴുത്തുശാലയിലൂടെ സമാഹരിക്കുന്ന നാട്ടറിവുകളും ആശയങ്ങളും സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ക്രോഡീകരിച്ചു പുതിയ പദ്ധതികൾക്കും പഠനങ്ങൾക്കുമായി ഉപയോഗിക്കും. ജില്ലയിലെ നാട്ടറിവുമായി ബന്ധപ്പെട്ട പ്രമുഖർ, ഈ രംഗത്തെ ഗവേഷകർ, കലാ-സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരടക്കം 75 പേരോളം എഴുത്തുശാലയിൽ പങ്കെടുക്കും. തുടർന്നു ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും എഴുത്തുശാലകൾ സംഘടിപ്പിച്ചു നാട്ടറിവുകൾ ശേഖരിക്കും.
കാടും കടലും കരയുമായി ബന്ധപ്പെട്ട പരന്പരാഗത അറിവുകളുടെ സൂക്ഷ്മമായ സമാഹരണമാണു നാട്ടറിവിലൂടെ ലക്ഷ്യമിടുന്നത്.
തൈകളുടെ ഉത്പാദനം, വിത്തിടേണ്ട സമയം, കളപറിക്കൽ, കീടനിയന്ത്രണം, നെൽകൃഷി, മനുഷ്യരുടെയും മൃഗങ്ങളുടെയും ചികിത്സ, നാടൻ പാട്ടുകൾ, നൃത്തരൂപങ്ങൾ, കളരിപ്പയറ്റ്, ചിത്രരചന, തെയ്യം, ചാറ്റ് പാട്ട്, നാടകം, മറ്റു നാടൻ കലകൾ, ചുവർ ചിത്ര വർണങ്ങൾ, കൊത്തുപണി, ശിൽപവിദ്യ, വാദ്യോപകരണങ്ങൾ, വനം, വന്യജീവികൾ, മണ്പാത്ര നിർമാണം, കൈത്തറി, കരകൗശല നിർമാണം, മുള ഉത്പന്നങ്ങളുടെ നിർമാണം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട നാട്ടറിവുകളാണ് സമാഹരിക്കുക.