തൊടുപുഴ: ക്രിസ്മസ് പുതുവത്സര കാലം ലഹരി സംഘങ്ങൾ കൈയടക്കാതിരിക്കാൻ അതീവ ജാഗ്രതയുമായി എക്സൈസ്. ജില്ലയിൽ വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാഹന പരിശോധന ഉൾപ്പെടെ കർശനമാക്കി. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മയക്കുമരുന്ന് എത്തുന്നതും ഉപയോഗിക്കുന്നതും തടയാനായി വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും പ്രത്യേകം നിരീക്ഷണം നടത്തും.
നിരീക്ഷണത്തിൽ
വ്യാജവാറ്റിനു സാധ്യതയേറിയ മലയോര, വനമേഖലകളിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കും. പോലീസ്, റവന്യു, വനം വകുപ്പുകളുമായി ചേർന്നു സംയുക്ത പരിശോധനകൾ നടത്തും.
മുൻ വർഷങ്ങളെ അപേക്ഷിച്ചു ലഹരിമരുന്ന് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെയാണ് എക്സൈസ് മുന്നോട്ടുപോകുന്നത്. അബ്കാരി, എൻഡിപിഎസ് കേസുകളിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ മുൻകരുതൽ നടപടി കൈക്കൊള്ളാനും നിർദേശമുണ്ട്.
ആഘോഷങ്ങൾ മറയാക്കി വ്യാജമദ്യം, ലഹരി വസ്തുക്കൾ എന്നിവ വ്യാപകമായി കടത്താനിടയുണ്ടെന്ന മുന്നറിയിപ്പുകളെത്തുടർന്നാണ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തമാക്കിയത്.
കണ്ട്രോൾ റൂം
തുറന്നു
മദ്യലഹരിമരുന്നു കടത്തും ഇതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും നേരിടാനായി ഇടുക്കി എക്സൈസ് ഡിവിഷൻ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചു.
ജനുവരി മൂന്നു വരെ കണ്ട്രോൾ റൂം തുടരും. വ്യാജമദ്യ, ലഹരിമരുന്നുകളെക്കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ പൊതുജനങ്ങൾക്കു തൊടുപുഴയിൽ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിൽ ടോൾഫ്രീ നന്പർ ഉൾപ്പെടെ അറിയിക്കാം. ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കുന്നതിനു സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സിനെ നിയമിച്ചിട്ടുണ്ട്. ലൈസൻസുള്ള സ്ഥാപനങ്ങളിൽനിന്നല്ലാതെ ആരും മദ്യം വാങ്ങി ഉപയോഗിക്കരുതെന്നും വ്യാജമദ്യ ഉപയോഗം മരണത്തിനു വരെ ഇടയാക്കാമെന്നും എക്സൈസ് മുന്നറിയിപ്പ് നൽകുന്നു.
വിവരങ്ങൾ
കൈമാറാം
ജില്ലാതല എക്സൈസ് കണ്ട്രോൾ റൂം 18004253415 (ടോൾഫ്രീ നന്പർ), ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ ഇടുക്കി, തൊടുപുഴ 04862 222493, 9447178058, അസി.എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), ഇടുക്കി 04862 232469, 9496002866, നർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, അടിമാലി04864 225782.