നെടുങ്കണ്ടം: കേരളത്തിലെ ഭക്ഷ്യ പൊതുവിതരണ രംഗം കാര്യക്ഷമമാക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനും ആഴ്ചകളായി നെറ്റ്, സെര്‍വര്‍ തകരാര്‍ മൂലം സംസ്ഥാനത്തെ റേഷന്‍ വിതരണം തുടര്‍ച്ചയായി തടസപ്പെടുകയാണ്.
സെര്‍വര്‍ തകരാര്‍ മൂലം നിരവധിയാളുകള്‍ റേഷന്‍ വാങ്ങാന്‍ കഴിയാതെ തിരികെ പോകുകയാണ്. റേഷന്‍ വ്യാപാരികളുമായി കാര്‍ഡുടമകള്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതും പതിവാണ്. മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന വിഹിതം ഇ പോസിലെ ആദ്യ പഞ്ചിംഗില്‍ തന്നെ സുഗമമായി ലഭിക്കുമെങ്കിലും രണ്ടാമത് കേന്ദ്ര വിഹിതത്തിനായി എത്ര തവണ വിരലമര്‍ത്തിയാലും ബില്ലടിക്കാന്‍ കഴിയാത്ത സ്ഥിതി തുടരുകയാണ്.
ഇതിനാല്‍ ഇരട്ട പഞ്ചിംഗ് തുടരാന്‍ സാധ്യതയുള്ള ഡിസംബര്‍ 31 വരെ നിലവിലെ ഷിഫ്റ്റ് സമ്പ്രദായം തുടരണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
റേഷന്‍ വ്യാപാരികളുടെ നിലവിലെ മിനിമം വേതനം കാലോചിതമായി പരിഷ്കരിക്കണമെന്നും കെട്ടിട വാടക, വൈദ്യുതി ചാര്‍ജ് എന്നിവയ്ക്ക് സര്‍ക്കാര്‍ വിഹിതമായി നിശ്ചിത തുക അനുവദിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എ.ഡി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഇ.എം. ബഷീര്‍, ജില്ലാ ജനറൽ സെക്രട്ടറി സജീവ് ഈട്ടിക്കല്‍, കെ.സി. സോമന്, ജി.കെ. കമലാസനന്, പി.വൈ.എം. ഹാരിസ്, സോണി കൈതാരം, തോമസുകുട്ടി, ജോര്‍ജുകുട്ടി, പി.എം. മാത്യു, പ്രദീപ്, അജയകുമാര്‍, രാജശേഖരപിള്ള, ബെന്നി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.