കുറവിലങ്ങാട്: താലൂക്ക് ആശുപത്രിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നു. ആശുപത്രിയോട് ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ അവഗണനകാട്ടുകയാണെന്നാണ് യുഡിഎഫിന്റെ ആരോപണം. എന്നാൽ, യുഡിഎഫ് രാഷ്ട്രീയപ്രേരിത സമരവുമായിട്ടാണ് രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തുന്നത്.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അവഗണന കാട്ടുന്നുവെന്നാരോപിച്ചു യുഡിഎഫ് മണ്ഡലം കമ്മിറ്റി താലൂക്ക് ആശുപത്രിക്കു മുന്നിൽ ധര്‍ണ നടത്തി.
ഡോക്ടർമാരില്ല, മരുന്നില്ല
ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, അത്യാവശ്യ മരുന്നുകള്‍ ലഭ്യമാക്കുക, നിയമനം ലഭിച്ച ഡോക്ടര്‍മാരുടെ സേവനം ഒപിയില്‍ ഉറപ്പുവരുത്തുക, ഒരേ സമയം ഒന്നിലധികം ഒപികള്‍ പ്രവര്‍ത്തിപ്പിക്കുക, അത്യാവശ്യ മരുന്നുകളും ജീവിതശൈലീരോഗങ്ങള്‍ക്കുള്ള മരുന്നുകളും ലഭ്യമാക്കുക, നായ് വിഷബാധയ്ക്കെതിരെയുള്ള വാക്സിനേഷന് മരുന്നുകള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
കെപിസിസി അംഗം ടി. ജോസഫ് ധര്‍ണ ഉദ്ഘാടനംചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് കണ്ണന്തറ, ജോസഫ് സെബാസ്റ്റ്യന്‍ തെന്നാട്ടില്‍, ബേബി തൊണ്ടാംകുഴി, സനോജ് മിറ്റത്താനി, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, സിബി ചിറ്റക്കാട്ട്, അല്‍ഫോന്‍സ ജോസഫ്, ജിന്സണ് ചെറുമല, ജോയിസ് അലക്സ്, ടെസി സജീവ്, എം.എം. ജോസഫ്, കെ.ഡി. പ്രകാശന്, വി.യു. ചെറിയാന്, ഷാജി പുതിയിടം, ജോസഫ് പൂവക്കോട്ട്, ടിംസ് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്തിനാണ് ഈ സമരം?
എന്നാൽ, സമരത്തിനെതിരേ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം രംഗത്തുവന്നു. യുഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.സി. കുര്യന് എന്നിവര്‍ ആരോപിച്ചു. താലൂക്ക് ആശുപത്രിയുടെ മാനേജ്മെന്റ് കമ്മിറ്റിയില്‍ എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റ്, യുഡിഎഫിന്റെ ഉള്‍പ്പെടെ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ അംഗങ്ങളാണ്. ഈ കമ്മിറ്റിയുടെ അംഗീകാരത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ പറയുന്നു.
പ്രതിവര്‍ഷം 30 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയിലേക്കു മരുന്ന്, മാലിന്യ സംസ്കരണം, അധികം നിയമിച്ചിട്ടുള്ള ജോലിക്കാര്‍ക്കു വേതനം എന്നിവയ്ക്കായി ചെലവഴിക്കുന്നുണ്ട്.
പല ഗവ. ആശുപ്രതികളിലും മരുന്നിന്റെ ലഭ്യതയില്‍ കുറവുവന്ന സമയത്തും താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു മരുന്ന് ഉണ്ടായിരുന്നു. അധിക ധനസഹായം അനുവദിച്ചു മരുന്നു വാങ്ങിനല്‍കിയാണ് കുറവ് പരിഹരിച്ചത്.
ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെ പരിമിതികള്‍ ഉണ്ടായിട്ടും ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനം പ്രശംസനീയമാണ്. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനമുണ്ട്. അവധിയിലുള്ള രണ്ടു ഡോക്ടര്‍മാര്‍ക്കു പകരം നിയമനത്തിനു നടപടിയായിട്ടുണ്ട്.
താലൂക്ക് ആശുപത്രിയില്‍ ഓട്ടോമാറ്റിക് ലാബോറട്ടറി, എക്സ്റേ സൗകര്യങ്ങള്‍, ഖരമാലിന്യ സംസ്കരണ സംവിധാനം എന്നിവ പുതിയതായി സ്ഥാപിച്ചെന്നും പുതിയ ബ്ലോക്ക് പണിയാൻ ഒരു കോടി രൂപയുടെ പദ്ധതിക്കു ടെൻഡര്‍ ചെയ്ത് നിര്‍മാണം ആരംഭിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും അറിയിച്ചു.