ഇടുക്കി: ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇന്പിച്ചിബാവ ഭവന നിർമാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകും.
ശരിയായ ജനലുകൾ, വാതിലുകൾ, മേൽക്കൂര, ഫ്ളോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിട്ടേഷൻ, ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്. ഒരു വീടിന്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്രയടി കവിയരുത്. ബിപിഎൽ കുടുംബത്തിന് മുൻഗണനയുണ്ട്. അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെണ്കുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.
സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനുമുന്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പും പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫാറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. കരമടച്ച രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയും രേഖകളും സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ ജില്ലാ കളക്ടറേറ്റിലേക്ക് തപാൽ മുഖാന്തിരമോ അപേക്ഷിക്കാം. പുതുക്കിയ അപേക്ഷാഫോറം www.minortiywelfare.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും.