പഞ്ചായത്തുകളിൽ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തണമെന്ന് നിർദേശം
Saturday, May 22, 2021 10:57 PM IST
തൊടുപുഴ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ വിപുലപ്പെടുത്താനായി പഞ്ചായത്തുകൾതോറും രൂപീകരിച്ച വാർ റൂം, കോർ ടീം, ക്ലസ്റ്റർ തുടങ്ങിയ സംവിധാനങ്ങൾ പല തദ്ദേശ സ്ഥാപനങ്ങളിലും കാര്യക്ഷമമല്ലെന്ന് വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ വാർറൂം, ഹെൽപ് ഡസ്ക്ക്, ക്ലസ്റ്റർ സംവിധാനങ്ങൾ ക്രമീകരിച്ച് പ്രതിരോധ നടപടികൾ വിപുലീകരിക്കണമെന്ന് പഞ്ചായത്ത് ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശംനൽകി. ഇതിനായുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി.

കോർ ടീം രൂപീകരിക്കുക. വാർ റൂമിനായുള്ള പ്രത്യേക സൗകര്യം ഏർപ്പെടുത്തുക, വാർഡുതല സമിതികൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പു വരുത്തുക. ക്ലസ്റ്ററുകൾ രൂപീകരിക്കുക എന്നിവ അടിയന്തരമായി നടപ്പിലാക്കണമെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ, അസി. ഡയറക്ടർമാർ, പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർമാർ, പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവരോട് നിർദേശിച്ചത്. ഓരോ സംവിധാനങ്ങളുടെയും പ്രവർത്തനങ്ങളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോർ ടീം, നോഡൽ ഓഫീസർ, ഹെൽപ് ഡസ്ക്ക്, വാർഡ്തല സമിതി, ആർആർടി എന്നിവയുടെ യോഗം എല്ലാദിവസവും ഓണ്‍ലൈനായി ചേർന്ന് വിലയിരുത്തൽ നടത്തണമെന്നും നിർദേശമുണ്ട്.

കോർ ടീം

പഞ്ചായത്ത് പ്രസിഡന്‍റ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍, സെക്രട്ടറി, നോഡൽ ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റ്, മെഡിക്കൽ ഓഫീസർ എന്നിവരാണ് കോർ ടീമിലുൾപ്പെടുന്നത്. ഇവർ പഞ്ചായത്തുതലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തി ആസൂത്രണം നടത്തണം.

വാർ റൂം

പഞ്ചായത്ത് അസി. സെക്രട്ടറി, ജൂണിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് എന്നിവരിൽ ഒരാളുടെ നേതൃത്വത്തിൽ നാലു ജീവനക്കാർ ഉൾപ്പെടുന്നതാണ് വാർ റൂം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗതാഗതം, ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തൽ, ഹെൽപ് ഡസ്ക്ക് നടത്തിപ്പ്, ബോധവത്കരണം, വാർഡുതല സമിതി റിപ്പോർട്ടിംഗ് അവലോകനം, കോവിഡ് ജാഗ്രത പോർട്ടൽ അപ്ഡേഷൻ. സിഎഫ്എൽടിസി, സിഎസ്എൽടിസി, ഡിസിസിയുടെ പ്രവർത്തനം എന്നിവയാണ് ചുമതലകൾ.

ഹെൽപ് ഡസ്ക്

കോവിഡ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആവശ്യമായ വിവരങ്ങൾ നൽകി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഹെൽപ് ഡസ്ക്ക്. റിട്ട. ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, ആരോഗ്യ സന്നദ്ധ പ്രവർത്തകർ, സിഡിഎസ്, എഡിഎസ് ഭാരവാഹികൾ, റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾപ്പെടുന്ന ടീം രൂപീകരിക്കണം.

വാർഡുതല സമിതികൾ

പഞ്ചായത്ത് മെംബർ, ആർആർടി അംഗങ്ങൾ, ആശ, കുടുംബശ്രീ പ്രവർത്തകർ, ജനമൈത്രി പോലീസ്, സർക്കാർ ജീവനക്കാർ, സന്നദ്ധ സേനാപ്രവർത്തകർ, റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരെ ഉൾപ്പെടുത്തണം.

ക്ലസ്റ്റർ സംവിധാനം

ഓരോ വാർഡുകളിലും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് 20 മുതൽ 60 വരെ വീടുകളുള്ള ക്ലസ്റ്ററുകൾ രൂപീകരിക്കണം. ഓരോ ക്ലസ്റ്ററിനും അഞ്ച് ആർആർടിമാരും ഒരു നോഡൽ ഓഫീസറും ഉണ്ടാവണം. കൂടാതെ വാട്സ് ആപ്പ് ഗ്രൂപ്പും രൂപീകരിക്കണം.