ഇറച്ചിവില വീണ്ടും ഉയർത്തി
1544019
Sunday, April 20, 2025 11:30 PM IST
കുറവിലങ്ങാട്: വിപണനസാധ്യത മുതലെടുത്ത് ഇറച്ചി വീല വീണ്ടും ഉയർത്തി. ജില്ലയിലാകെ ഇറച്ചിവില ഏകീകരിക്കുന്ന പ്രഖ്യാപനങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊക്കെ പുല്ലുവില കല്പിച്ചാണ് വില ഉയർത്തിയത്. പ്രാദേശികമായി പലയിടങ്ങളിലും പല വിലയാണ്. ഒരേ ടൗണിൽത്തന്നെ രണ്ടു വിലയെന്ന നിലയിലായിരുന്നു ഇന്നലെ പോത്തിറച്ചി വില.
കഴിഞ്ഞ ദിവസംവരെ ഒരു കിലോ പോത്തിറച്ചിക്ക് 420 രൂപയാണ് ഈ മേഖലയിൽ ഈടാക്കിയിരുന്നത്. ഇന്നലെ ഇരുണ്ടുവെളുത്തപ്പോൾ പ്രധാന കടകളിൽ 20 രൂപ വർധിപ്പിച്ച് 440ൽ എത്തിച്ചു. ചിലയിടങ്ങളിൽ നാനൂറിന് ഇറച്ചി വിറ്റഴിച്ചിരുന്നു.
പന്നിയിറച്ചി വില 380 രൂപയായിരുന്നു. ചില കടകൾ പരസ്യപ്രചാരണങ്ങളടക്കം നടത്തി 350 രൂപയ്ക്ക് വ്യാപാരം കൊഴുപ്പിച്ചു.
മത്തിക്ക് മൂന്നൂറ്
സാധാരണ 100 രൂപയിൽ ലഭിച്ചിരുന്ന മത്തിക്ക് ഇന്നലെ വില മുന്നൂറും കടന്നു. നോമ്പുകാലത്തിന് ശേഷമുള്ള വ്യാപാരമെന്ന നിലയിൽ കരിഞ്ചന്തയാണ് നാട് കണ്ടത്. അയലയും വറ്റയുമടക്കം വില നാനൂറും കടന്ന സ്ഥിതിയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കടകളിലെത്തിച്ച മത്സ്യം പോലും വളരെ ഉയർന്ന വിലയ്ക്കാണ് വിറ്റഴിച്ചതെന്ന് ആക്ഷേപമുണ്ട്. വറ്റയും കേരയും ഒരു കിലോ ലഭിക്കാൻ അഞ്ഞൂറിന് മുകളിൽ നൽകണമെന്നതായിരുന്നു സ്ഥിതി.